bjp

ചെന്നൈ: തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനത്തെ ഒമ്പത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ കോയമ്പത്തൂരില്‍ മത്സരിക്കും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി കോയമ്പത്തൂരില്‍ നടത്തിയ റോഡ് ഷോയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. പാര്‍ട്ടി വലിയ പ്രതീക്ഷയോടെ കാണുന്ന മണ്ഡലങ്ങളിലൊന്നാണ് സംസ്ഥാനത്ത് കോയമ്പത്തൂര്‍.

തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിയാകാന്‍ സാദ്ധ്യതയുള്ള നേതാവാണ് അണ്ണാമലൈ. സിപിഎമ്മിന്റെ സിറ്റിംഗ് മണ്ഡലത്തില്‍ ഇത്തവണ ഡിഎംകെയാണ് മത്സരിക്കുന്നത്. 2019ല്‍ ഡിഎംകെ സഖ്യത്തില്‍ മത്സരിച്ച സിപിഎം സ്ഥാനാര്‍ത്ഥി പി.ആര്‍ നടരാജന് 1,79,143 വോട്ടുകളുടെ ഭൂരിപക്ഷമുണ്ടായിരുന്നു കോയമ്പത്തൂരില്‍. സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിയിരുന്നു നാഗരാജന്‍. ഇത്തവണ ഡിഎംകെക്ക് വേണ്ടി ഗണപതി പി രാജ്കുമാര്‍ ആണ് മത്സരരംഗത്തുള്ളത്.

2019ല്‍ ബിജിപെ സ്ഥാനാര്‍ത്ഥി സിപി രാധാകൃഷ്ണന് 3,92,007 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞിരുന്നു. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അണ്ണാമലൈ മത്സരിച്ചാല്‍ മണ്ഡലത്തില്‍ താമര വിരിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നായിരുന്നു അണ്ണാമലൈയുടെ നിലപാടെങ്കിലും കേന്ദ്ര നേതൃത്വം അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. തമിഴിസൈ സൗന്ദര്‍രാജന്‍ ചെന്നൈ സൗത്തില്‍ മത്സരിക്കും. കന്യാകുമാരിയില്‍ വീണ്ടും പൊന്‍ രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിയാകും. അടുത്തിടെ മദ്ധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി എല്‍ മുരുകന്‍ നീലഗിരിയില്‍ മത്സരിക്കും. തൂത്തുക്കുടിയില്‍ കനിമൊഴിക്കെതിരെ നൈനാര്‍ നാഗേന്ദ്രനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്.