
ചെന്നൈ: പ്രൈം വോളിബാൾ ലീഗ് മൂന്നാം സീസൺ കിരീടം കാലിക്കറ്റ് ഹീറോസിന്. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്ന കലാശക്കളിയിൽ ഡൽഹി തൂഫാൻസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ചാണ് കാലിക്കറ്റ് കന്നിക്കിരീടം ഉയർത്തിയത്. സ്‌കോർ: 15-13, 15-10, 13-15, 15-12. ആദ്യ രണ്ട് സെറ്റുകൾ നേടി ജയമുറപ്പിച്ച ഹീറോസിനെ മൂന്നാം സെറ്റിൽ ഡൽഹി വിറപ്പിച്ചെങ്കിലും, തുടർസെറ്റിൽ ആ മികവ് ആവർത്തിക്കാനായില്ല. ഹീറോസ് നായകൻ ജെറോം വിനീതാണ് ഫൈനലിലെ താരം. ലീഗിലെ ഏറ്റവും മൂല്യമേറിയ താരവും വിനീത് തന്നെ. നിർണായക ഘട്ടത്തിൽ പോയിന്റുകൾ നേടിയ ലൂയിസ് പെരോറ്റോ ഗെയിം ചെയ്ഞ്ചർ ഓഫ് ദ മാച്ച് പുരസ്‌കാരം നേടി. ലീഗിന്റെ തുടക്കം മുതല്‍ മികച്ച പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് ഘട്ടത്തിലും സൂപ്പർ ഫൈവിലും ഒന്നാം സ്ഥാനക്കാരായാണ് ടീം ഫൈനലിലേക്ക് കുതിച്ചത്. കിരീടം നേടിയ കാലിക്കറ്റിന് 40 ലക്ഷം രൂപയും, റണ്ണേഴ്‌സ് അപ്പായ ഡൽഹി തൂഫാൻസിന് 30 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. ഡിസംബറിൽ ഇന്ത്യ വേദിയൊരുക്കുന്ന എഫ്.ഐ.വി.ബി ക്ലബ്ബ് ലോക ചാമ്പ്യൻഷിപ്പിലും കാലിക്കറ്റ് ഹീറോസ് ഇന്ത്യയെ പ്രതിനിധീകരിക്കും.
കാലിക്കറ്റാണ് കലാശക്കളിയിലെ സ്‌കോർബോർഡ് തുറന്നത്, പിന്നാലെ ഡൽഹി തുടർച്ചയായി മൂന്ന് പോയിന്റുകൾ നേടി. തൂഫാൻസിന്റെ സർവീസ് പിഴവിൽ കാലിക്കറ്റ് ഒപ്പമെത്തി. സന്തോഷിന്റെ തകർപ്പൻ സ്മാഷ് തൂഫാൻസിനെ വീണ്ടും മുന്നിലെത്തിച്ചു. വികാസും ചിരാഗും ഡൽഹിയുടെ മുന്നേറ്റത്തിന് തടയിട്ടു. അപോൺസയുടെ പിഴവിൽ ഹീറോസ് മുന്നേറി. ജെറോം പ്രതിരോധത്തിലും ആക്രമണത്തിലും തിളങ്ങി, എന്നാൽ ഡോഡിച്ചിന്റെ മികവും ഹീറോസിന്റെ സർവീസ് പിഴവും ഡൽഹിക്ക് തുണയായി. സൂപ്പർ പോയിന്റിൽ തൂഫാൻസ് മുന്നേറി. ജെറോം വീണ്ടു രക്ഷകനായി, ഡൽഹി റിവ്യൂ വിളിച്ചെങ്കിലും ഫലമുണ്ടായില്ല. പെറോറ്റോയുടെ മാജിക്കൽ സെർവിലൂടെ ഡൽഹിയെ ഞെട്ടിച്ച ഹീറോസ് ആദ്യ സെറ്റിലെ കളി അവസാനിപ്പിച്ചു.
രണ്ടാം സെറ്റിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി, കാലിക്കറ്റിനായി ഡാനിയേൽ മൊയതാസെദിയും ഡൽഹിക്കായി ആയുഷും സൂപ്പർ സ്‌പെക്കിലൂടെ പോയിന്റുകൾ നേടി. ഉക്രപാണ്ഢ്യന്റെ തന്ത്രപരമായ പന്തൊരുക്കത്തിൽ ചിരാഗ് യാദവ് ഹീറോസിനെ മുന്നിലാക്കി. കാണികളുടെ ആരവങ്ങൾ കരുത്താക്കി ഹീറോസ് കുതിച്ചു. ഡൽഹിയുടെ കോർട്ടിൽ ആശയക്കുഴപ്പം പ്രകടമായി. ഡോഡിച്ചിന്റെ തകർപ്പൻ സ്‌പൈക്കിൽ ഡൽഹി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ജെറോമിന്റെ മികവ് തടയാനായില്ല. ചിരാഗിന്റെ സൂപ്പർസ്‌പൈക്കും ഉക്രയും മൊയതാസെദിയും ചേർന്നൊരുക്കിയ ബ്ലോക്കും തൂഫാൻസിനെ ഏറെ പിന്നിലാക്കി. സൂപ്പർപോയിന്റിലൂടെ ഒപ്പമെത്താനുള്ള ഡൽഹിയുടെ നീക്കവും പാളി. സന്തോഷിന്റെ തടയിടൽ ഹീറോസിന്റെ സെറ്റ് വിജയം വൈകിപ്പിക്കാൻ മാത്രം സഹായകരമായി. ഡോഡിച്ചിന്റെ സർവീസ് ലൈനിന് പുറത്തായതോടെ രണ്ടാം സെറ്റിലും കാലിക്കറ്റ് ഹീറോസായി.
നിർണായകമായ മൂന്നാം സെറ്റിൽ ഡൽഹി അതിവേഗം പോയിന്റുകൾ നേടി. കാലിക്കറ്റ് താരങ്ങൾക്കിടയിലെ ആശയകുഴപ്പം മുതലെടുത്തായിരുന്നു തൂഫാൻസിന്റെ മുന്നേറ്റം. പെറോറ്റോ ശക്തമായൊരു സ്‌പൈക്കിലൂടെ ഹീറോസിന് തിരിച്ചുവരവിനുള്ള ഇന്ധനം പകർന്നു. ഡൽഹി ആറാം പോയിന്റിൽ നിൽക്കെ പെറോറ്റോയുടെ തകർപ്പൻ പ്രകടനത്തിൽ കാലിക്കറ്റ് അവരെ ഒപ്പം പിടിച്ചു. ബ്രസീലിയൻ താരത്തെ പിടിച്ചുകെട്ടാൻ എതിരാളികൾക്കായില്ല. തുടരെ പോയിന്റുകൾ നേടിയ പെരോറ്റോ ഹീറോസിന് രണ്ട് പോയിന്റ് ലീഡ് നൽകി. പ്രവീണിന്റെ സർവീസ് പിഴവും ടീമിന്റെ പ്രതിരോധപ്പിഴവും സ്‌കോർ വീണ്ടും തുല്യനിലയിലാക്കി. പിന്നാലെ ഡൽഹി മൂന്ന് പോയിന്റ് ലീഡ് നേടി, സൂപ്പർ പോയിന്റ് തുഫാന്‍സിന്റെ ലീഡ് കുറച്ചെങ്കിലും അപോൺസയുടെ സ്‌പൈക്കിൽ അവർ മത്സരം നാലാം സെറ്റിലേക്ക് നീട്ടി.
ഡാനിയേല്‍ അപോൺസ നിർത്തിയേടത്ത് നിന്ന് തുടങ്ങി, തൂഫാൻസ് കുതിച്ചു. അമിത ആത്മവിശ്വാസം അവർക്ക് വിനയായി, സന്തോഷിന്റെ സൂപ്പർ സ്‌പൈക്കിനുള്ള ശ്രമം പാളി. ജെറോമും പെരോറ്റോയും ചേർന്ന് ഹീറോസിനെ ഉയിർത്തേഴുന്നേൽപ്പിച്ചു. ഡൽഹിയുടെ അനാവശ്യ പിഴവുകൾചുവപ്പൻ പടയെ മുന്നിലെത്തിച്ചു. സൂപ്പർ പോയിന്റിനുള്ള ശ്രമം ജെറോം തീപ്പൊരി സ്മാഷിലൂടെ ടീമിന് അനുകൂലമാക്കി. മികവ് തുടർന്ന ക്യാപ്റ്റൻ മറ്റൊരു തകർപ്പൻ പ്രകടനത്തിലൂടെ ടീമിന് കിരീടം സമ്മാനിച്ചു.