pandemic

ലണ്ടൻ: ജനങ്ങൾ പക്ഷികളിൽ നിന്ന് രണ്ടുമീറ്റർ അകലം പാലിക്കണമെന്നും വീട്ടിൽ വളർത്തുന്ന പക്ഷികളുമായിപ്പോലും അടുക്കരുതെന്നുമുള്ള ഉപദേശവുമായി ബ്രിട്ടനിലെ ആരോഗ്യവകുപ്പ്. പ്രാവുകൾ, അരയന്നങ്ങൾ, കടൽകാക്കകൾ മുതലായവയുമായാണ് അകലം പാലിക്കാൻ നിർദ്ദേശിച്ചിട്ടുള്ളത്. പകർച്ചവ്യാധി പടർന്നുപിടിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണിത്. ഇത്തരത്തിലൊന്ന് അടുത്തുതന്നെ പൊട്ടിപ്പുറപ്പെടാൻ ഇടയുണ്ടെന്നാണ് അവർ സംശയിക്കുന്നത്. പക്ഷികളോട് അടുക്കരുതെന്നതിനൊപ്പം അവശയായോ ചത്തോ കിടക്കുന്ന പക്ഷികളെ തൊടരുതെന്നും നിർദ്ദേശമുണ്ട്.

കുറച്ചുനാളുകളായി കാട്ടിൽ കഴിയുന്ന പക്ഷികൾ ഉൾപ്പടെയുളളവയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. പക്ഷികൾ ചത്തതിന്റെ കാരണം ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. പക്ഷിപ്പനിയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അതാണെന്ന് ഇപ്പോഴും വ്യക്തമായി പറയാൻ കഴിയില്ലെന്നാണ് ആരോഗ്യരംഗത്തുള്ളവർ പറയുന്നത്. പക്ഷിപ്പനി കൊവിഡിനെപ്പോലെ ഒരു പകർച്ചവ്യാധിയായി മാറുമോ എന്നതിൽ കടുത്ത ആശങ്കയുണ്ട്.

പക്ഷിപ്പനി

പക്ഷികളെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് പക്ഷിപ്പനി. ഏവിയൻ ഇൻഫ്ളുവൻസ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പക്ഷികൾ കൂട്ടത്തോടെ ചാകും. മനുഷ്യരിലേക്ക് രോഗം പടരാൻ ഏറെ സാദ്ധ്യതയുണ്ടെന്നതാണ് ഇതിനെ കൂടുതൽ ആപൽക്കരമാകുന്നത്. 2003 ൽ ഏഷ്യയാകെ ഈ രോഗം ഭീതിവിതച്ചിരുന്നു. വൈറസുകൾക്ക് ജനിതക വ്യത്യാസം ഉണ്ടാകാം എന്നുള്ളതും ഭീതി കൂട്ടുന്നുണ്ട്.