ചെറുതോണി: പതിമൂന്നുകാരിയെ രണ്ടാനമ്മയുടെ സഹായത്തോടെ ബലാത്സംഗം ചെയ്ത കേസിൽ 70കാരനടക്കം നാല് പേർക്ക് കഠിന തടവും പിഴയും. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ടി.ജി. വർഗീസാണ് 10 വർഷം മുമ്പ് നടന്ന കേസിൽ ശിക്ഷ വിധിച്ചത്. അവധികാലത്ത് വീട്ടിൽ എത്തിയ പെൺകുട്ടിയെയാണ് പല ദിവസങ്ങളിലായി പ്രതികൾ പീഡിപ്പിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ശേഷം അഞ്ച് വ്യത്യസ്ത കേസുകളാക്കി മാറ്റുകയായിരുന്നു. ഇതിൽ മൂന്ന് കേസിലെ പ്രതികളെയാണ് ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി കൊന്നത്തടി കണ്ണാടിപ്പാറ ഇരുണ്ടതൂക്കിൽ മിനിയെ (43) രണ്ട് കേസുകളിലായി മൊത്തം 42 വർഷം കഠിന തടവിന് ശിക്ഷിച്ചു. 11,000 രൂപ പിഴ അടയ്ക്കണം. എന്നാൽ ആകെ 20 വർഷം തടവ് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. മിനിയുടെ വീട്ടിൽ വച്ചാണ് പീഡനം നടന്നത്. കേസിലെ മറ്റു പ്രതികളും സഹോദരങ്ങളുമായ അറക്കുളം കോഴിപ്പള്ളി ചീനിമൂട്ടിൽ വിനോദ്, മനോജ് എന്നിവർക്ക് 11 വർഷം വീതം കഠിന തടവും ആറായിരം രൂപ വീതം പിഴയും വിധിച്ചു. മറ്റൊരു കേസിലെ പ്രതിയായ കോളപ്ര കിഴക്കുമല ഒറ്റക്കുറ്റിയിൽ ശിവൻ കുട്ടിയെ (70) മൂന്ന് വർഷം കഠിന തടവിനും 5000 രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചു. മറ്റൊരിടത്ത് വച്ചാണ് പെൺകുട്ടിയെ പ്രതി ഉപദ്രവിച്ചത്. പിഴ ഒടുക്കാത്ത പക്ഷം പ്രതികൾ അധിക കടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു. കുട്ടിയുടെ പുനരധിവാസത്തിനായി നഷ്ടപരിഹാരം നൽകാനും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിട്ടിയോട് കോടതി നിർദ്ദേശിച്ചു. 2013ൽ കുളമാവ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി. അതേ സമയം കേസിൽ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ട പ്രതികൾക്കെതിരെ അപ്പീൽ ഫയൽ ചെയ്യാനാണ് പ്രോസിക്യൂഷൻ നീക്കം.