ambala

അമ്പലപ്പുഴ : ദേശീയപാതയിൽ വൃദ്ധന്റെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം നിറുത്താതെ പോയ ലോറി മലപ്പുറത്തു നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മലപ്പുറം സ്വദേശി ജിതേഷിനെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് പുന്നപ്ര പൊലീസ് കേസെടുത്തു. 16ന് രാവിലെ 7.30ഓടെയാണ് ദേശീയ പാതയോരത്ത് വണ്ടാനം ഭാഗത്ത് പുന്നപ്ര പറവൂർ വടക്കേ അറ്റത്ത് വീട്ടിൽ ഫൽഗുണനെ (69) ബോധമറ്റ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് വാഹനത്തിന്റെ പൊട്ടിയ ഭാഗങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പോസ്റ്റുമോർട്ടം നടത്തിയ പൊലീസ് സർജൻ പറഞ്ഞ മരണസമയം കണക്കാക്കി പൊലീസ് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടിച്ച വാഹനം തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തു നിന്ന് ലഭിച്ച ഭാഗങ്ങൾ ഈ വാഹനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചു. പുലർച്ചെ 3.30ഓടെയാണ് അപകടമുണ്ടായത്. റോഡരികിലൂടെ പോവുകയായിരുന്ന ഫൽഗുണനെ ഇടിച്ചിടുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അമ്പലപ്പുഴ ഡി.വൈ.എസ്.പി കെ.ജി.അനീഷിന്റെ നിർദ്ദേശാനുസരണം പുന്നപ്ര സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിൽ എസ്.ഐ വി.എൽ.ആനന്ദ് ,എ.എസ്.ഐമാരായ അനസ്, രതീഷ് ബാബു, സി.പി.ഒമാരായ വിനിൽ , ബിനു, ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.