
ന്യൂഡൽഹി: വിമാനത്തിന്റെ ജോലി സമയക്രമവും ജീവനക്കാരുടെ മാനേജ്‌മെന്റ് സിസ്റ്റവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും ലംഘിച്ചതിന്എയർ ഇന്ത്യയ്ക്ക് 80 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ). ജനുവരിയിൽ എയർ ഇന്ത്യയുടെ സ്‌പോട്ട് ഓഡിറ്റ് നടത്തിയതിനുശേഷമാണ് നിയമലംഘനങ്ങൾ പുറത്തുവന്നത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ ലിമിറ്റഡ് 60 വയസിനു മുകളിലുള്ള രണ്ട് വിമാന ജീവനക്കാരുമായി ഒരുമിച്ച് പറന്നതായി കണ്ടെത്തി. ഇത് വ്യോമയാന നിയമങ്ങളുടെ ലംഘനമാണെന്നാണ് അധികൃതരുടെ വിശദീകരണം.
ഫ്ലൈറ്റ് ക്രൂവിന് മതിയായ വിശ്രമം നൽകുന്നതിൽ അടക്കം കുറവുണ്ടെന്നും കണ്ടെത്തി. തെറ്റായി അടയാളപ്പെടുത്തിയ പരിശീലന രേഖകൾ,ഓവർലാപ്പിംഗ് ഡ്യൂട്ടി മുതലായവയും ഓഡിറ്റിനിടെ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഈ മാസം ആദ്യം എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.
എയർ ഇന്ത്യയുടെ വിശദീകരണം തൃപ്തികരമല്ലെന്നും അതിനാലാണ് 80 ലക്ഷം രൂപ പിഴയീടാക്കാൻ തീരുമാനിച്ചതെന്നും ഡി.ജി.സി.എ വ്യക്തമാക്കി.ഇന്ത്യയിലെ സിവിൽ ഏവിയേഷൻ മേഖലയിൽ ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഈ എൻഫോഴ്സ്‌മെന്റ് നടപടി അതിന്റെപ്രതിബദ്ധതയ്ക്ക് അനുസൃതമാണെന്നുംഡിജിസിഎ വ്യക്തമാക്കി.