madarsa

ലക്‌നൗ: 2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദ്രസ എജ്യുക്കേഷൻ ആക്ട് ഭരണഘടനാ വിരുദ്ധമാണെന്ന് അലഹബാദ് ഹെെക്കോടതി. ലക്നൗ ബെഞ്ചാണ് ഇന്ന് വിധി പ്രഖ്യാപിച്ചത്. മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ മറ്റ് സ്കൂളൂകളിലേക്ക് മാറ്റണമെന്നും കോടതി ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകിയിട്ടുണ്ട്. അൻഷുമാർ സിംഗ് റാത്തോഡ് എന്നയാൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വിവേക് ചൗധരിയും ജസ്റ്റിസ് സുഭാഷ് വിദ്യാർത്ഥിയും അടങ്ങുന്ന ബെ‌ഞ്ചാണ് വിധി പറഞ്ഞത്.

മദ്രസ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണത്തിന്റെ സുതാര്യതയെക്കുറിച്ച് 2023 ഡിസംബറിൽ ഡിവിഷൻ ബെഞ്ച് ആശങ്ക ഉന്നയിച്ചിരുന്നു. മദ്രസ ബോർഡ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പകരം ന്യൂനപക്ഷ വകുപ്പിന് കീഴിൽ പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും ഹെെക്കോടതി ചോദ്യം ഉന്നയിച്ചു. നിയമപ്രകാരം സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് കീഴിലാണ് മദ്രസകൾ പ്രവർത്തിക്കുന്നത്. എന്നാൽ മറ്റ് ന്യൂനപക്ഷ സമുദായങ്ങളായ ജെെനർ, സിഖ്, ക്രിസ്ത്യൻ തുടങ്ങിയ വിഭഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസ മന്ത്രലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.

ഉത്തർപ്രദേശിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സർവേ നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ച് മാസങ്ങൾക്ക് ശേഷമാണ് കോടതി ഉത്തരവ്.വിദേശത്ത് നിന്ന് മദ്രസകൾക്ക് ധനസഹായം നൽകുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ 2023 ഒക്ടോബറിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചിരുന്നു. എണ്ണായിരത്തിലധികം മദ്രസകൾക്കെതിരെ നടപടിയെടുക്കാൻ അന്വേഷണ റിപ്പോർട്ട് ശുപാർശ ചെയ്തിട്ടുണ്ട്. അതിർത്തി പ്രദേശങ്ങളിലെ 80 ഓളം മദ്രസകൾക്ക് 100 കോടി രൂപ വിദേശ ധനസഹായം ലഭിച്ചതായി എസ്ഐടി റിപ്പോർട്ടിൽ പറയുന്നു.