arrest-

കോട്ടയം: പാലായിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ ഇന്റർപോൾ അറസ്റ്റ് ചെയ്തു. വിഴിഞ്ഞം സ്വദേശി യഹ്യാ ഖാനെയാണ് യുഎഇയിൽ നിന്ന് പിടികൂടിയത്. 2008ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെയാണ് ഇയാൾ ബലാംത്സംഗം ചെയ്തത്. പാത്രക്കച്ചവടത്തിനായാണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്. ഈ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയതോടെ പൊലീസ് ഇന്റർപോളിന്റെ സഹായം തേടുകയായിരുന്നു.

വീടുകൾ തോറും പാത്രക്കച്ചവടം നടത്തിയ ആളാണ് യഹ്യാ ഖാൻ. 2008ൽ ജൂൺ മാസം പാലായിലെ ഒരു വീട്ടിൽ കച്ചവടത്തിനായി എത്തുകയും വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് പാലാ പൊലീസ് സംഭവത്തിൽ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു. എന്നാൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോയി.

ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ശക്തമായ തെരച്ചിൽ നടത്തിയിരുന്നു. പ്രതി കണ്ണൂർ, മലപ്പുറം എന്നിവിടങ്ങിൽ ഒളിവിൽ കഴിഞ്ഞ ശേഷം വിദേശത്തേക്ക് കടന്നതായി പിന്നീട് കണ്ടെത്തി. തുടർന്ന് ഇന്റർപോൾ ഇയാളെ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസം മുൻപാണ് പ്രതിയെ അറസ്റ്റ് ചെയ്തെന്നാണ് വിവരം.