pic

മാലെ: ഇന്ത്യാ വിരുദ്ധ നിലപാടുകളിൽ മലക്കം മറിഞ്ഞ് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. മാലദ്വീപിന്റെ ഏറ്റവും അടുത്ത മിത്രമായി ഇന്ത്യ തുടരുമെന്നു പറഞ്ഞ മുയിസു, ഇന്ത്യ കടാശ്വാസം നൽകണമെന്ന് അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ അവസാന കണക്കുകൾ പ്രകാരം 400.9 മില്യൺ ഡോളറാണ് മാലദ്വീപ് ഇന്ത്യയ്ക്കു നൽകാനുള്ളത്. പല സമയങ്ങളിലായാണ് ഈ സഹായധനം കൈപ്പറ്റിയത്. തുക ഒരുമിച്ച് തിരിച്ചടയ്ക്കാൻ പ്രയാസമാണെന്നും തിരിച്ചടവു വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്നുമാണ് മാലദ്വീപിന്റെ ആവശ്യം. നിലവിൽ ഇന്ത്യയുമായി സഹകരിച്ചു മുന്നോട്ടുപോകുന്ന പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കണം. ഇക്കാര്യം കഴിഞ്ഞ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയെ ധരിപ്പിച്ചിരുന്നുവെന്നും മുയിസു പറഞ്ഞു. ഏപ്രിലിൽ മാലദ്വീപിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് മുയിസുവിന്റെ നിലപാടു മാറ്റമെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബറിലാണ് മുയിസു പ്രസിഡന്റായി അധികാരമേറ്റത്. മേയ് പത്തിനകം മാലദ്വീപിലുള്ള 88 ഇന്ത്യൻ സൈനികരെ പൂർണമായും പിൻവലിക്കണമെന്ന് ചൈനീസ് അനുഭാവിയായ മുയിസു നേരത്തെ ആവശ്യപ്പെട്ടിരുന്നു.