
ലണ്ടൻ: ബ്രിട്ടണിലെ ചാൾസ് മൂന്നാമൻ രാജാവിന്റെ മരുമകളും വെയ്‌ൽസിലെ രാജകുമാരിയുമായ കേറ്റ് മിഡിൽടണിന് (കാതറിൻ ) ക്യാൻസറെന്ന് വെളിപ്പെടുത്തൽ. ഫെബ്രുവരി അവസാനം മുതൽ കീമോതെറാപ്പി ചികിത്സ ആരംഭിച്ചെന്നും താൻ ആരോഗ്യത്തോടെ മടങ്ങിയെത്തുമെന്നും കേറ്റ് വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ചാൾസിന്റെ മൂത്തമകനും അടുത്ത കിരീടാവകാശിയുമായ വില്യം രാജകുമാരന്റെ പത്നിയാണ് 42കാരിയായ കേറ്റ്. ചാൾസിനും അടുത്തിടെ ക്യാൻസർ സ്ഥിരീകരിച്ചിരുന്നു.
ജനുവരിയിൽ കേറ്റിനെ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന് ശേഷമാണ് ക്യാൻസർ തിരിച്ചറിഞ്ഞതെന്ന് കേറ്റ് വ്യക്തമാക്കി. ശസ്ത്രക്രിയ എന്തിനായിരുന്നെന്നോ എന്ത് തരം ക്യാൻസറാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ പൂർത്തിയാകും വരെ ഔദ്യോഗിക പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനാണ് കേറ്റിന്റെ തീരുമാനം. ശസ്ത്രക്രിയയ്ക്ക് പിന്നാലെ കേറ്റ് പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷയായത് നിരവധി അഭ്യൂഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതോടെയാണ് വീഡിയോ സന്ദേശത്തിലൂടെ കേറ്റ് രംഗത്തെത്തിയത്. ജോർജ്, ഷാർലറ്റ്, ലൂയി എന്നിവരാണ് കേറ്റ് - വില്യം ദമ്പതികളുടെ മക്കൾ. കേറ്റിന്റെ രോഗം വേഗം ഭേദമാകാൻ പ്രാർത്ഥിക്കുന്നതായി വില്യമിന്റെ സഹോദരനായ ഹാരിയും ഭാര്യയും നടിയുമായ മേഗനും പ്രതികരിച്ചു. രാജകുടുംബവുമായി അകന്ന് കഴിയുന്ന ഇരുവരും നിലവിൽ യു.എസിലാണ്.