jk

ലോകമെമ്പാടുമുള്ള മുസ്ളിങ്ങൾ മനസിന്റെയും ശരീരത്തിന്റെയും തെറ്റായ ഇച്ഛകൾക്കു കടിഞ്ഞാണിട്ട് ലാേകത്തിനും തനിക്കുതന്നെയും വിശുദ്ധിയുടെ പാഠങ്ങൾ പകർന്നുനൽകുന്ന മാസമാണ് വിശുദ്ധ റംസാൻ. ഇസ്ളാമിനെക്കുറിച്ച് ഇന്ന് ആഗോളതലത്തിൽ പ്രചരിക്കുന്ന, അക്രമത്തിന്റെയും അശാന്തിയുടെയും ചിത്രത്തിനു പകരം യഥാർത്ഥ ഇസ്ളാമിന്റെ വശ്യവും മാതൃകാപരവുമായ ജീവിതശൈലി ലോകത്തിനു പറഞ്ഞുകൊടുക്കാൻ ഓരോ മുസൽമാനും തന്റെ ജീവിതംകൊണ്ട് കഴിയണം. അത്തരത്തിൽ പ്രവർത്തിക്കാനുള്ള വലിയ അവസരം കൂടിയാണ് റംസാൻ.

ഇസ്ളാം അതിന്റെ വിശ്വാസപ്രമാണങ്ങൾക്ക് അയവു നൽകുന്ന ഒരു വ്യവസ്ഥിതിയല്ല എന്നതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് അതിന്റെ ലാളിത്യവും പ്രതീക്ഷാനിർഭരമായ ജീവിതദർശനവും കാര്യങ്ങളോട് യോജിച്ചുപോകുവാനുള്ള അതിന്റെ ശൈലിയും. മനുഷ്യന്റെ ജീവൻ, സ്വത്ത്, അഭിമാനം എന്നിവയ്‌ക്ക് പരമപ്രാധാന്യം നൽകുന്നതാണ് ഇസ്ളാമിക ദർശനം. പ്രവാചകന്റെ വിടവാങ്ങൽ പ്രസംഗത്തിൽ ഇവയ്ക്കെതിരെ ഉണ്ടാകുന്ന കടന്നുകയറ്റങ്ങളെ മനുഷ്യാവകാശ ലംഘനങ്ങളായി കരുതി ചെറുക്കാനുള്ള ആഹ്വാനമാണ് അദ്ദേഹം നടത്തിയത്.

'(ജനങ്ങളേ) നിങ്ങളെല്ലാം ഒരേ പിതാവിന്റെ മക്കളാണ്. നിങ്ങളെല്ലാം ആദമിൽ നിന്നുള്ളവരാണ്. (അതിനാൽ) അറബിക്ക് അനറബിയെക്കാളോ, അനറബിക്ക് അറബിയെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ, കറുത്തവന് വെളുത്തവനെക്കാളോ ഒട്ടും ശ്രേഷ്ഠതയില്ല" എന്ന പ്രവാചക വചനം, വർഗ- വർണ വിവേചനമില്ലാത്ത, പണക്കാരനോ ദരിദ്രനോ എന്ന ഭേദമില്ലാത്ത, യാതൊരു യോഗ്യതയ്ക്കും അവന്റെ സ്ഥാനത്തെ മുന്നോട്ടോ പിന്നോട്ടോ ചലിപ്പിക്കാൻ കഴിയാത്ത മനുഷ്യമാഹാത്മ്യത്തെ ഉയർത്തിപ്പിടിക്കലാണ്. അതാണ് ഇസ്ളാമിക ദർശനത്തിന്റെ കാതൽ.

അതുപോലെ തന്നെ, മിതത്വമാണ് ആ ദർശനത്തെ സമൂഹത്തോടു ചേർത്തുപിടിക്കുവാൻ പ്രേരിപ്പിക്കുന്ന ഘടകം. വിശ്വാസം, ഭക്തി, സ്വഭാവം, ആരാധന, പെരുമാറ്റം, ഇടപെടലുകൾ, ഇടപാടുകൾ എന്നിങ്ങനെ സർവകാര്യങ്ങളിലും മിതത്വം പാലിക്കാനാണ് ഇസ്ളാം നിർദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ടാണ് തീവ്രമായ നിലപാടുകളിൽ നിന്നും, നിഷ്ക്രിയതയിലൂന്നിയ ഒഴിഞ്ഞുമാറലിൽ നിന്നും പ്രത്യയശാസ്ത്രപരമായിത്തന്നെ യഥാർത്ഥ മുസ്ളിങ്ങൾ അകന്നുനിൽക്കുന്നത്. ഒരു മദ്ധ്യമ നിലപാടിനെയാണ് മുറുകെപ്പിടിക്കേണ്ടത് എന്ന ആശയം ഇന്നത്തെ ലോകത്തിന് കാണിച്ചുകൊടുക്കാൻ ഇസ്ളാം തന്നെ മാർഗരേഖ പ്രഖ്യാപിക്കുകയാണ്.

'ഉമ്മത്ത് വസ്ത" അഥവാ 'മധ്യമസമുദായം" എന്നാണ് ഇസ്ളാം അറിയപ്പെടുന്നതുതന്നെ. മതത്തിൽ അതിരു കവിയരുതെന്ന ഖുർആൻ വചനം നമ്മെ ഉറക്കെ ചിന്തിപ്പിക്കണം. 'നിങ്ങൾ മതത്തിൽ അതിരു കവിയരുത്; സൂക്ഷിക്കുക: അതാണ് പൂർവികരെ നശിപ്പിച്ചത്", 'മതം എളുപ്പമാണ്, മതത്തിൽ തീവ്രത കാണിച്ചവൻ പരാജയപ്പെട്ടതുതന്നെ. അതിനാൽ മിതത്വം പാലിക്കുക" തുടങ്ങിയ പ്രവാചക വചനങ്ങളും ആധുനിക കാലഘട്ടത്തിലെ സമൂഹങ്ങൾ തമ്മിലുള്ള ഇടപെടലിന്റെ പാഠങ്ങൾ രൂപകല്പന ചെയ്യുമ്പോൾ പാലിക്കേണ്ട നല്ല മൂല്യങ്ങളിലേക്കാണ് നയിക്കുന്നത്. സമ്പത്ത് ചെലവഴിക്കുന്ന കാര്യങ്ങളിൽ മാത്രമല്ല; പ്രാർത്ഥനകളിൽപ്പോലും മിതത്വം പാലിക്കേണ്ടതിന്റെ ആവശ്യകത വിശുദ്ധ ഖുർആൻ നമുക്ക് ചൂണ്ടിക്കാണിച്ചു തരുന്നു. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും ആർദ്രതയുടെയും വിശുദ്ധിയുടെയും സന്ദേശം പ്രചരിപ്പിക്കുന്ന ആ ആശയമാണ് ഖുർആൻ പങ്കുവയ്ക്കുന്നത്.

ഇസ്ളാമിന്റെ കരുണയുടെ പാഠങ്ങൾ നമുക്കു മുന്നിൽ ഏറെയുണ്ട്. അന്നപാനീയങ്ങളിൽ നിന്നും, മനുഷ്യന്റെ ശാരീരിക ചോദനകളിൽ നിന്നുമെല്ലാം അകലം പാലിച്ചുകൊണ്ട് നേടുന്ന വിശുദ്ധിയാണല്ലോ റംസാൻ വ്രതത്തിന്റെ പൊരുൾ. എന്നാൽ അതോടൊപ്പംതന്നെ, താൻ ജീവിക്കുന്ന സമൂഹത്തിലെ അശരണർക്കും അഗതികൾക്കും കാരുണ്യത്തിന്റെ കൈത്താങ്ങായി വർത്തിക്കുവാനും റംസാൻ വഴികാട്ടുന്നുണ്ട്. സക്കാത്തിന്റെയും സദഖയുടെയും പ്രതിഫലം റംസാനിൽ കൂടുതലായി വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത് അതുകൊണ്ടാണ്.

'അയൽവാസി പട്ടിണികിടക്കുമ്പോൾ, വയർനിറയെ ഭക്ഷണം കഴിക്കുന്നവർ എന്നിൽപ്പെട്ടവനല്ല!' എന്ന ഇസ്ളാമിന്റെ ശാശ്വതമൂല്യം അതിന്റെ ഏറ്റവും പവിത്രവും മഹത്തരവുമായ ഭാവത്തെയാണ് പ്രകടമാക്കുന്നത്. ജാതി- മത- വർഗ- വർണ ഭേദമില്ലാതെ എല്ലാവരുടെയും പട്ടിണിയിൽനിന്നുള്ള മുക്തിയും മനുഷ്യസമൂഹത്തിന്റെ സാർവത്രിക സാഹോദര്യ മൂല്യവുമാണ് ഇസ്ളാം പ്രഘോഷിക്കുന്നത്. ഇസ്ളാമിന്റെ ഈ ആദർശങ്ങൾ മുറുകെപ്പിടിക്കലാണ് ഓരോ മുസൽമാന്റെയും കടമ.

(ലേഖകന്റെ ഫോൺ: 94463 08600)