പാലക്കാട്: പാലക്കാട് ജംഗ്ഷ‌ൻ റെയിൽവേ സ്റ്റേഷനിൽ വൻ ലഹരിവേട്ട. ട്രെയിനിൽ കടത്തുകയായിരുന്ന 1.20 കോടി രൂപയുടെ ഹെറോയിൻ പിടികൂടി. പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 164 ഗ്രാം ഹെറോയിൻ പിടികൂടിയത്. പാട്ന-എറണാകുളം എക്‌സ്പ്രസിന്റെ മുൻവശത്തെ ജനറൽ കോച്ചിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കറുത്ത ബാഗ് പരിശോധിച്ചപ്പോഴാണ് 16 സോപ്പുപെട്ടികൾ തുണിയിൽ പൊതിഞ്ഞ നിലയിൽ കാണപ്പെട്ടത്. ഇത് തുറന്നു പരിശോധിപ്പോഴാണ് ഹെറോയിൻ ആണെന്ന് മനസിലായത്. സംഭവത്തിൽ എക്‌സൈസും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തിരഞ്ഞെടുപ്പും ഉത്സവ കാലവും പരിഗണിച്ച് വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

പാലക്കാട് ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം ഇൻസ്‌പെക്ടർ എൻ.കേശവദാസിന്റെയും എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ.ജിജി പോളിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് വിഭാഗം സബ് ഇൻസ്‌പെക്ടർമാരായ എ.പി.ദീപക്, എ.പി.അജിത്ത് അശോക്, പി.ടി.ബാലസുബ്രഹ്മണ്യൻ, എ.എസ്.ഐ കെ.എം.ഷിജു, ഹെഡ് കോൺസ്റ്റമ്പിൾമാരായ എൻ അശോക്, ഒ.കെ.അജീഷ്, കോൺസ്റ്റബിൾ പി പി അബ്ദുൽ സത്താർ, എക്‌സൈസ് പ്രിവന്റിവ് ഓഫീസർമാരായ പി പി ഗോകുലകുമാരൻ, ഷൈബു, കെ കെ ഗോപിനാഥൻ, എം എം യാസർ അറാഫത്ത്, എക്‌സൈസ് ഡ്രൈവർ എം വിനീഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.