
അറിഞ്ഞോ അറിയാതെയോ മനുഷ്യൻ ഓരോ കർമ്മത്തിലൂടെയും തേടുന്നത് സുഖത്തെയാണ്. ദുഃഖശാന്തിയാണ് അവന്റെ ഏകലക്ഷ്യം. എന്നാൽ ആ ശ്രമം ശരിയായ ദിശയിൽ, ശരിയായ അറിവോടെ ആകുന്നില്ല. ഓരോ ദുഃഖാനുഭവത്തിനും ഒരു സന്ദേശമുണ്ട്. ഉദാഹരണത്തിന്, അടുക്കളയിൽ ജോലി ചെയ്യുന്നതിനിടയ്ക്ക് കൈ അടുപ്പിലെ തീയിൽ പെട്ടുപോയെന്നിരിക്കട്ടെ. വേദന അറിയാതിരുന്നാലുള്ള സ്ഥിതി എന്തായിരിക്കും? വേദന അനുഭവപ്പെടുന്നതു കാരണമാണ് ഉടനെ കൈ തീയിൽ നിന്ന് പിൻവലിക്കാൻ നമുക്കു കഴിയുന്നത്. ഇതുപോലെ നിത്യജീവിതത്തിൽ നമ്മൾ അനുഭവിക്കുന്ന ഓരോ ദുഃഖവും വേദനയും ഒരു മാറ്റത്തിനു സമയമായെന്ന് നമ്മളെ ഓർമ്മിപ്പിക്കുന്നു.
ദുഃഖശാന്തിക്കു വേണ്ടി ബാഹ്യമായി മാറ്റങ്ങൾ വരുത്താനാണ് നമ്മൾ സാധാരണയായി ശ്രമിക്കാറുള്ളത്. ബാഹ്യമായ മാറ്റങ്ങളിലൂടെ താത്കാലിക ദുഃഖശാന്തി ഉണ്ടായെന്നു വരാം. എന്നാൽ ദുഃഖത്തിൽ നിന്ന് ശാശ്വതമോചനം നേടണമെങ്കിൽ നമ്മുടെ കാഴ്ചപ്പാടിലും മനോഭാവത്തിലും അടിസ്ഥാനപരമായ മാറ്റം വരേണ്ടതുണ്ട്. ഒരു ഭക്തൻ ഒരു മഹാത്മാവിന്റെ അടുക്കൽച്ചെന്ന് തന്റെ ജീവിത പ്രശ്നങ്ങളെപ്പറ്റി എപ്പോഴും പരാതിപ്പെടുമായിരുന്നു. ഒരു ദിവസം ഭക്തൻ തന്റെ പ്രശ്നങ്ങൾ പറയാൻ തുടങ്ങിയപ്പോൾ മഹാത്മാവു പറഞ്ഞു: നീ ഒരു പിടി ഉപ്പും ഒരു ഗ്ലാസ് വെള്ളവും കൊണ്ടുവരൂ. ഭക്തൻ അവ കൊണ്ടുവന്നപ്പോൾ അദ്ദേഹം പറഞ്ഞു- അതിൽ പകുതി ഉപ്പ് വെള്ളത്തിലിട്ട് നല്ലവണ്ണം കലക്കൂ. അതു കുടിച്ചിട്ട് എങ്ങനെയുണ്ടെന്നു പറയൂ.
ഭക്തൻ പറഞ്ഞു: 'ഉപ്പുകാരണം വെള്ളം വായിൽ വയ്ക്കാൻ വയ്യ! മഹാത്മാവ് അയാളെയും കൂട്ടി ഒരു ശുദ്ധജല തടാകത്തിനടുത്തു ചെന്നിട്ട് പറഞ്ഞു- 'ഇനി കൈയിലുള്ള ബാക്കി ഉപ്പ് ഇതിൽ കലക്കിയിട്ട് അതിലെ വെള്ളം കുടിച്ചു നോക്കൂ.' അയാൾ അപ്രകാരം ചെയ്തിട്ട് പറഞ്ഞു-'നല്ല വെള്ളം. ഉപ്പ് ഒട്ടുമില്ല' അപ്പോൾ മഹാത്മാവ് പറഞ്ഞു: 'നോക്കൂ, ജീവിതദുഃഖം പോലെയാണ് ഉപ്പ്. ശുദ്ധജലം നമ്മുടെ സഹജമായ ആനന്ദം പോലെയും. കുറച്ച് ഉപ്പ് വീണപ്പോഴേക്കും ഗ്ലാസിലെ വെള്ളം കുടിക്കാൻ കൊള്ളാത്തതായി. എന്നാൽ അതേ ഉപ്പ് തടാകത്തിലെ വെള്ളത്തെ ബാധിച്ചതേയില്ല. നിന്റെ മനസ് ഇന്ന് ഒരു ഗ്ലാസുപോലെ ചെറുതാണ്. മനസ്സിനെ തടാകം പോലെ വിശാലമാക്കി, ഉള്ളിലെ ആനന്ദത്തെ ഉണർത്തിയാൽപ്പിന്നെ ഒരു ദുഃഖവും ബാധിക്കുകയില്ല."
നമ്മുടെ സ്വാഭാവികമായ അവസ്ഥ ആനന്ദമാണ്. എന്നാൽ ദുഃഖമുളവാക്കുന്ന കാര്യങ്ങൾക്ക് അമിതപ്രാധാന്യം നല്കുമ്പോൾ നമ്മുടെ മനസ്സ് അതിൽത്തന്നെ കേന്ദ്രീകരിക്കുന്നു. അപ്പോൾ ദുഃഖം ദുസ്സഹമായി അനുഭവപ്പെടുന്നു.
ദുഃഖമാകുന്ന പക്ഷികളെ നമ്മുടെ തലയ്ക്കുമീതെ പറക്കാനും തലയിൽ വന്നിരിക്കാനും അനുവദിക്കാം. എന്നാൽ തലയിൽ കൂടുകെട്ടാൽ നമ്മൾ അവയെ അനുവദിക്കരുത്. സദാസമയവും പ്രശ്നങ്ങളെക്കുറിച്ചു മാത്രം ചിന്തിക്കുന്നതിനു പകരം ക്രിയാത്മകമായ കാര്യങ്ങളിൽ ഏർപ്പെടുക. അന്യർക്ക് തന്നാലാവുന്ന സഹായങ്ങൾ ചെയ്യുക. അപ്പോൾ മനസ്സ് വിശാലമാകും. മനോഭാരങ്ങളെല്ലാം അകന്ന് ആനന്ദം സഹജഭാവമാകും.