കോഴിക്കോട്: ഫ്ളയിംഗ് സ്‌ക്വാഡ് വാഹനപരിശോധനയിൽ മതിയായ രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന 1,06,500 രൂപ പിടികൂടി. കൊടുവള്ളിക്ക് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. ലോക്സഭാ തെരെഞ്ഞെടുപ്പിന്റെ ചിലവുകൾ നിരീക്ഷിക്കുന്നതിനും അനധികൃതമായി വോട്ടർമാരെ സ്വാധീനിക്കുന്നതിനായി കൊണ്ടു പോകുന്ന പണം, ലഹരി വസ്തുക്കൾ, പാരിതോഷികങ്ങൾ, ആയുധങ്ങൾ, എന്നിവയെല്ലാം പിടിച്ചെടുക്കുന്നതിനായി വിവിധ സ്‌ക്വാഡുകൾ ഇലക്ഷൻ എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിൽ പ്രവർത്തിച്ചു വരുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും തിരഞ്ഞെടുപ്പു വിജ്ഞാപനം വരുന്നതോടെ കൂടുതൽ നിരീക്ഷണത്തിനായി സ്‌ക്വാഡുകൾ പരിശോധനക്ക് ഇറങ്ങും. മതിയായ രേഖകളില്ലാതെ കൊണ്ടു പോകുന്ന 50,000 രൂപക്ക് മുകളിലുള്ള തുകയും 10,000 രൂപക്ക് മുകളിൽ മൂല്യമുള്ള സാധന സാമഗ്രികളും പിടിച്ചെടുക്കുമെന്ന് തിരഞ്ഞെടുപ്പ് എക്സ്‌പെൻഡിച്ചർ മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ മനോജൻ കെ.പി അറിയിച്ചു.