weather

ന്യൂഡല്‍ഹി: ഈ വര്‍ഷം പകുതി പിന്നിടുന്നതോടെ എല്‍ നിനോ പ്രതിഭാസം അവസാനിക്കുമെന്ന് അന്താരാഷ്ട്ര കാലാവസ്ഥാ നിരീക്ഷണ ഏജന്‍സികള്‍. ആഗോളതലത്തില്‍ കാലാവസ്ഥയെ ബാധിക്കുന്ന എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്നും ഈ വര്‍ഷം ജൂണിനും ഓഗസ്റ്റിനും ഇടയില്‍ പൂര്‍ണമായും അവസാനിക്കുമെന്നും പ്രവചിക്കപ്പെടുന്നു. എന്നാല്‍ ഇക്കാലയളവില്‍ ലാ നിനാ പ്രതിഭാസമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും ഏജന്‍സികള്‍ പ്രവചിക്കുന്നു.

ഓഗസ്റ്റ് മാസത്തോടെ ലാ നിനാ പ്രതിഭാസം രൂപംകൊള്ളുകയാണെങ്കില്‍ ഇന്ത്യയില്‍ ഇക്കൊല്ലം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ശക്തിപ്രാപിക്കുമെന്നും പ്രവചിക്കപ്പെടുന്നു. ലാ നിനായെ സംബന്ധിച്ചുള്ള പ്രവചനങ്ങള്‍ ഏറെക്കുറേ അസാദ്ധ്യമായതിനാല്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നും അന്താരാഷ്ട്ര ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലാ നിനാ പ്രതിഭാസം യാഥാര്‍ത്ഥ്യമായാല്‍ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ പതിവില്‍ കൂടുതല്‍ മഴ ലഭിക്കും.

എല്‍ നിനോ സൗതേണ്‍ ഓസിലേഷന്‍ (ENSO) സന്തുലിതാവസ്ഥയിലേക്ക് മാറിയാലും ഈ വര്‍ഷം മണ്‍സൂണ്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതായിരിക്കും. എല്‍ നിനോ ദുര്‍ബലമാകാന്‍ തുടങ്ങിയെന്ന് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സേവനം (സി3എസ്) സ്ഥിരീകരിച്ചു.

2023ലെ മണ്‍സൂണ്‍ സീസണില്‍ 820 മില്ലീമീറ്റര്‍ മഴയാണ് ഇന്ത്യയില്‍ ലഭിച്ചത്. എല്‍ നിനോ 2024ന്റെ ആദ്യ പകുതിവരെ തുടരുകയാണെങ്കില്‍ 2024 ചൂടേറിയ വര്‍ഷമാകുമെന്നും പ്രവചനമുണ്ടായിരുന്നു. എന്നാല്‍, ലാ നിന രൂപപ്പെട്ടാല്‍ താപനില കുറയും. അതേ സമയം, ഉയര്‍ന്ന താപനില തുടരുകയാണെങ്കില്‍, തീവ്രമായ ചുഴലിക്കാറ്റും അതിശക്തമായ മഴക്കും സാദ്ധ്യതയുണ്ട്.