കുറുപ്പംപടി: പുതുതായി തുടങ്ങുന്ന കമ്പനിയിൽ ഡയറക്ടർ സ്ഥാനവും ഉടമസ്ഥാവകാശവും നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ രണ്ടുപേർ പിടിയിൽ. തൃശൂർ ചെമ്പുകാവ് തെക്കേത്തറവീട്ടിൽ ജയൻ (49), ചാലക്കുടി കാടുകുറ്റി കൈപ്പറമ്പിൽവീട്ടിൽ ഫ്രെഡി ഫ്രാൻസിസ് (41) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് അറസ്റ്റുചെയ്തത്. കോട്ടപ്പടി സ്വദേശിയിൽനിന്ന് 50ലക്ഷം രൂപയും വേങ്ങൂർ സ്വദേശിനിയിൽനിന്ന് 32 ലക്ഷം രൂപയും സംഘം തട്ടിയെടുത്തെന്നാണ് കേസിലാണ് അറസ്റ്റ്.
പ്രതികൾ എറണാകുളത്ത് പുതുതായി തുടങ്ങുന്ന സ്വകാര്യ കമ്പനിയുടെ ഡയറക്ടർ ബോർഡ് സ്ഥാനവും പങ്കാളിത്തവും നൽകാമെന്നായിരുന്നു വാഗ്ദാനം. പ്രതികൾ സ്വന്തമായി ഇന്റീരിയർ ഡെക്കറേഷൻ സോഫ്റ്റ്‌വെയർ വികസിപ്പിച്ചിട്ടുണ്ടെന്ന് കബളിപ്പിക്കപ്പെട്ടവരെ പറഞ്ഞ് വിശ്വസിപ്പിച്ചു. ഇതു സംബന്ധിച്ച് വ്യാജരേഖകളും കാണിച്ചു. പണം മുടക്കിയിട്ടും വാഗ്ദാനംചെയ്ത കാര്യങ്ങൾ ലഭിക്കാത്തതിനെത്തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്ക് പരാതി നൽകുകയായിരുന്നു.
ചൈനയിൽ സ്ഥിരതാമസക്കാരനാണ് ജയൻ. ഇയാൾക്കെതിരെ സമാനമായ നിരവധി പരാതികളുണ്ട്. ഇവരെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ട കൂടുതൽ ആളുകൾ കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെത്തി. ഇൻസ്പെക്ടർ ഹണി കെ.ദാസ്, എസ്.ഐമാരായ ടി. ബിജു, ശ്രീകുമാർ, സീനിയർ സി.പി.ഒമാരായ എം.ബി. സുബൈർ, അനിൽകുമാർ എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്. ജയന്റെ പേരിൽ രണ്ട് കേസും ഫ്രെഡിയുടെ പേരിൽ ഒരു കേസുമാണ് കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.