expat

കോലഞ്ചേരി: ബക്രീദും തിരഞ്ഞെടുപ്പും പ്രമാണിച്ച് ഭായിമാര്‍ കൂട്ടത്തോടെ നാട്ടിലേയ്ക്ക് പോകുമ്പോള്‍ വിവിധ മേഖലകളില്‍ ആള്‍ക്ഷാമം. കൂലിപണിക്ക് മുതല്‍ ചെറുകിട കമ്പനികളും പ്‌ളൈവുഡ്, കെട്ടിട നിര്‍മ്മാണ മേഖലയിലും ഹോട്ടല്‍, റസ്‌റ്റോറന്റുകളിലും ആളെ കിട്ടാത്ത അവസ്ഥയുണ്ട്. കര്‍ഷകരും ആശങ്കയിലാണ്.

വോട്ടു ചെയ്യാന്‍ എത്താനുള്ള കര്‍ശന നിര്‍ദ്ദേശമാണ് നാട്ടില്‍ നിന്നും അവരെ തേടിയെത്തുന്നത്. വലിയ ഓഫറുകളും ഉണ്ടത്രെ. അസം, ബംഗാള്‍, ബീഹാര്‍ നിന്നുള്ളവരാണ് പോകുന്നതിലധികവും. വോട്ട് ചെയ്യാനെത്തിയില്ലെങ്കില്‍ റേഷന്‍ കാര്‍ഡില്‍ നിന്നും പേരൊഴിവാക്കും എന്നടക്കമാണ് ഭീഷണി. ചെല്ലുന്നവര്‍ക്ക് ട്രെയിന്‍ ടിക്കറ്റടക്കം വിവിധ മുന്നണികള്‍ നല്കുന്നുണ്ട്. നാളെ മുതല്‍ ഈ സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിനുകളില്‍ എല്ലാം തന്നെ ബള്‍ക്ക് ടിക്കറ്റ് ബുക്കിംഗും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ട്. എല്ലാ വര്‍ഷവും ബക്രീദിന് നാട്ടില്‍ പോകുന്നതാണ് മിക്ക ഭായിമാരുടെയും രീതി. ഇക്കുറി തിരഞ്ഞെടുപ്പ് കഴിയാതെ തിരിച്ചു വരില്ലെന്നാണ് ഇവര്‍ തൊഴിലുടമകളെ അറിയിച്ചിരിക്കുന്നത്.

വെട്ടിലായി പൈനാപ്പിള്‍ കര്‍ഷകര്‍

ഇവരുടെ പോക്ക് കൂടുതല്‍ ബാധിക്കുന്നത് പൈനാപ്പിള്‍ കര്‍ഷകരെയാണ്. ഇരുപതിനായിരത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളാണ് ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രം പൈനാപ്പിള്‍ കൃഷി രംഗത്ത് ജോലി ചെയ്യുന്നത് മൂവാറ്റുപുഴ, പെരുമ്പാവൂര്‍ മേഖലയില്‍ നിന്ന് അഞ്ഞൂറോളം പേരാണ് ഇന്നലെ മാത്രം നാടുകളിലേക്ക് മടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂവായിരത്തോളം പേര്‍ പോയിട്ടുണ്ട് .

നെല്‍കൃഷിക്ക് ബംഗാളികള്‍

വര്‍ഷങ്ങളായി നെല്‍കര്‍ഷകര്‍ നിലമൊരുക്കാനും ഞാറ് നടീലിനുമൊക്കെ ആശ്രയിക്കുന്നത് പശ്ചിമബംഗാള്‍ സ്വദേശികളെയാണ്. ഒരേക്കര്‍ വയലില്‍ ഞാറ് പറിച്ചുനടുന്നതിന് അന്യ തൊഴിലാളികള്‍ക്ക് 5000- 5500 രൂപ മാത്രമേ കൂലിയുള്ളൂ. ചെറിയ സംഘങ്ങളായെത്തുന്ന ഇവര്‍ മൂന്നോ നാലോ മണിക്കൂറുകൊണ്ട് പണി തീര്‍ത്തുപോകും. തദ്ദേശീയരായ സ്ത്രീ തൊഴിലാളികളാണെങ്കില്‍ 18 മുതല്‍ 22 പേര്‍ ഒരു ദിവസം മുഴുവന്‍ പണിയെടുത്താലാണ് ഈ ജോലി തീര്‍ക്കുകയെന്ന് കര്‍ഷകര്‍ പറയുന്നു. ഒരാള്‍ക്ക് 400 450 രൂപ കൂലിയും ചെലവും നല്‍കണം.

നെല്‍ക്കൃഷിക്ക് നല്ല കാലം !

തൊഴിലാളി ക്ഷാമവും അമിത കൂലിയും അധികച്ചെലവുമെല്ലാം നെല്‍ക്കൃഷിയില്‍ നിന്ന് കര്‍ഷകരെ അകറ്റി തുടങ്ങിയപ്പോഴാണ് അനുഗ്രഹമായി അന്യസംസ്ഥാന തൊഴിലാളികളെത്തിയത്. പരമ്പരാഗത കര്‍ഷക തൊഴിലാളികള്‍ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ചുവടുമാറിയതോടെയാണ് ഞാറ് നടീലിനും കൊയ്ത്തിനുമെല്ലാം അന്യസംസ്ഥാനക്കാരായ കര്‍ഷകരെ ആശ്രയിക്കാന്‍ തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇവരെ പാടത്ത് പണിക്കിറക്കിയതെങ്കിലും പ്രതീക്ഷകള്‍ക്ക് അപ്പുറത്തായിരുന്നു അവരുടെ വൈദഗ്ദ്ധ്യം. നാട്ടിലെ തൊഴിലാളികള്‍ക്ക് കൊടുക്കുന്നതിന്റെ പകുതി കൂലിയും നാലിലൊന്ന് സമയവും കൊണ്ട് ഭംഗിയായി നടീല്‍ പൂര്‍ത്തിയാക്കിയാണ് നെല്‍കര്‍ഷകരെ ഇവര്‍ ഞെട്ടിച്ചത്.