w

സേലം: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എം.പിയും എം.ഡി.എം.കെ നേതാവുമായ എ.ഗണേശമൂർത്തി (76) മരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇന്നലെ പുലർച്ചയോടെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. എം.എൽ.എയും രണ്ടുതവണ എം.പിയുമായിട്ടുണ്ട്.

24ന് അസ്വസ്ഥതയും ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഇദ്ദേഹത്തെ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഗണേശമൂർത്തിയെ ഐ.സി.യുവിലും പിന്നീട് വെന്റിലേറ്രറിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

ലോക്‌സഭ തിരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തതുമായി ബന്ധപ്പെട്ട വിഷമമാണ് മരണത്തിനു പിന്നിലെന്ന് കുടുംബം പറയുന്നു. ഇത്തവണ ഈറോഡ് സീറ്റിൽ 'ഇന്ത്യ" മുന്നണിയുടെ ഭാഗമായ ഡി.എം.കെയാണ് മത്സരിക്കുന്നത്. എം.ഡി.എം.കെ നേതാവ് വൈക്കോയുടെ മകനാണ് ഇവിടെ സ്ഥാനാർത്ഥി. പകരം നൽകിയ സീറ്റിലും ഗണേശമൂർത്തിയെ പരിഗണിച്ചിരുന്നില്ല. ഇതിൽ മനോവിഷമത്തിലായിരുന്നുവെന്ന് പാർട്ടി പ്രവർത്തകർ പറയുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു.