
പാട്ന: ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് ക്രൂരതയല്ലെന്ന് പാട്ന ഹൈക്കോടതി. മാർച്ച് 22ന് ദമ്പതികളുടെ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ബീഹാർ സ്വദേശിനിയായ ജ്യോതി ഭർത്താവായ നരേഷ് കുമാർ ഗുപ്തയ്ക്കെതിരെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബിബേക് ചൗധരി പരാമർശം നടത്തിയത്.
ഭാര്യയെ ഭൂതമെന്നും പിശാചെന്നും വിളിക്കുന്നത് 21-ാം നൂറ്റാണ്ടിൽ മാനസികമായി തളർത്തില്ലെന്നായിരുന്നു ജഡ്ജി പറഞ്ഞത്. ദമ്പതികൾ പരസ്പരം വഴക്കിടുമ്പോൾ തെറ്റായ പദങ്ങൾ ഉന്നയിക്കുന്നത് പതിവാണെന്നും കോടതി പറഞ്ഞു.പക്ഷെ അതും മർദ്ദനവുമായും ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാദത്തിന് ശേഷം ഐപിസി സെക്ഷൻ 498 എ പ്രകാരം നരേഷിന് ഭാര്യയോട് ക്രൂരത കാട്ടിയെന്നും സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിച്ചെന്നും തെളിഞ്ഞതോടെ കേസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ഇരുവരും 1993 മാർച്ച് ഒന്നിനാണ് വിവാഹിതരാകുന്നത്. തൊട്ടടുത്ത വർഷം തന്നെ നരേഷിനെതിരെ ഭാര്യയുടെ പിതാവ് കൻഹയ്യാ ലാൽ പൊലീസിൽ പരാതി നൽകിയിരുന്നു. ജ്യോതിയെ സ്ത്രീധനത്തിന്റെ പേരിൽ നരേഷും പിതാവും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് കൻഹയ്യ പരാതി നൽകിയത്. സ്ത്രീധമായി മകൾക്ക് കാർ നൽകാത്തതിനെ തുടർന്ന് നരേഷും പിതാവും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി.