കൊല്ലങ്കോട്: കൊലപാതക ശ്രമം ഉൾപ്പെടെ വിവിധ കേസുകളിലെ പ്രതിയെ പൊലീസ് സാഹസികമായി പിടികൂടി.ആനമാറി താടനാറയിൽ സിബി എന്ന് വിളിക്കുന്ന കൃഷ്ണൻകുട്ടിയെ (42) ആണ് കൊല്ലങ്കോട് പോലീസ് ഇൻസ്‌പെക്ടർ അമൃത് രംഗന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അതിസാഹസികമായി പിടികൂടിയത്. അന്യായമായ സംഘംചേരൽ, സംഘം ചേർന്ന് വീട് അതിക്രമിച്ചു കയറി ആക്രമണം, പരിക്കേൽപ്പിക്കൽ,​ നരഹത്യ ശ്രമം എന്നീ വകുപ്പുകൾ ഉൾപെടുത്തി കൊല്ലങ്കോട് പോലീസ് രജിസ്റ്റർ ചെയ്ത അഞ്ച് പ്രതികളിൽ ഒന്നാം പ്രതിയാണ് അറസ്റ്റിലായ സിബി.

ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തിയ പോലീസ് ഇൻസ്‌പെക്ടറും സംഘവും വീട് വളയുകയായിരുന്നു. വീട്ടിൽ എട്ടിലധികം നായകളെ വളർത്തുന്ന ഇയാൾ ഇവയെ പൊലീസ് സംഘത്തിന് നേരെ അഴിച്ചു വിടുകയായിരുന്നു. തുടർന്ന് അതിസാഹസികമായാണ് പൊലീസ് ഇയാളെ പ്രതിയെ പിടികൂടിയത്. കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ഗുരുവായൂരപ്പൻ, സുജിത്, ശശി കുമാരൻ, സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, അബ്ദുൽ ഹഖ്, ബിന്ദു, ഡ്രൈവർ സി പി ഓ രവി എന്നിവരാണ് മറ്റു ടീം അംഗങ്ങൾ. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കേസിൽ ഒളിവിലുള്ള അഞ്ചാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.