pic

ന്യൂഡൽഹി: അറബിക്കടലിൽ സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ മത്സ്യബന്ധന ബോട്ടിനെയും 23 പാകിസ്ഥാനി ജീവനക്കാരെയും 12 മണിക്കൂർ നീണ്ട ദൗത്യത്തിൽ രക്ഷിച്ച് ഇന്ത്യൻ നാവികസേന.

കടൽക്കൊള്ളക്കാരെല്ലാം കീഴടങ്ങി. ബന്ദികളാക്കപ്പെട്ട ജീവനക്കാരെ മോചിപ്പിച്ചു. ആർക്കും പരിക്കുകളില്ല.

'അൽ - കമ്പർ 786 ' എന്ന ബോട്ടിനെ രക്ഷിക്കാൻ വെള്ളിയാഴ്ച പുലർച്ചെ പട്രോൾ കപ്പലായ ഐ.എൻ.എസ് സുമേധയുടെ നേതൃത്വത്തിലാണ് ദൗത്യം ആരംഭിച്ചത്.
സുരക്ഷാ പരിശോധനകൾക്ക് ശേഷം ബോട്ടിനെ നേവിയുടെ അകമ്പടിയോടെ സുരക്ഷിത മേഖലയിൽ എത്തിച്ചു.

സംഭവിച്ചത്

 വ്യാഴാഴ്ച രാത്രി ഒമ്പത് കൊള്ളക്കാർ ബോട്ടിൽ കടക്കുന്നു.

ജീവനക്കാരെ ബന്ദികളാക്കി

 സംഭവം യെമനിലെ സൊകോത്ര ദ്വീപിൽ നിന്ന് 90 നോട്ടിക്കൽ മൈൽ അകലെ

 വിവരമറിഞ്ഞെത്തിയ ഐ.എൻ.എസ് സുമേധ പുലർച്ചെ ബോട്ടിനെ തടഞ്ഞു

 ഐ.എൻ.എസ് ത്രിശൂൽ യുദ്ധക്കപ്പലും എത്തി

 ഭയന്ന കൊള്ളക്കാർ ആക്രമണത്തിന് മുതിരാതെ കീഴടങ്ങി

 പിടികൂടിയ കൊള്ളക്കാരെ ഇന്ത്യയിലെത്തിക്കും

 പേടി സ്വപ്നം

സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പേടി സ്വപ്നമായി മാറിയ ഇന്ത്യൻ നേവി സമീപകാലത്ത് നിരവധി കപ്പലുകളെയും നാവികരെയുമാണ് രക്ഷിച്ചത്. കടൽക്കൊള്ളക്കാരുടെ പിടിയിലകപ്പെട്ട മാൾട്ട രജിസ്ട്രേഷനുള്ള എം.വി. റുവൻ എന്ന കപ്പലിനെ ഈ മാസം ആദ്യം 40 മണിക്കൂർ നീണ്ട ദൗത്യത്തിൽ രക്ഷിച്ചതും 35 കടൽക്കൊള്ളക്കാരെ കീഴടക്കിയതും അന്താരാഷ്ട്ര ശ്രദ്ധനേടിയിരുന്നു.