photo

ആലപ്പുഴ: 40 ശതമാനം ലാഭം ലഭിക്കുന്ന ട്രേഡിംഗ് ബിസിനസ് ഓൺലൈനിലൂടെ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് 5.5ലക്ഷം രൂപ തട്ടിയ കേസിൽ നാലുപേരെ വെൺമണി പൊലീസ് അറസ്റ്റു ചെയ്തു. ചെറിയനാട് ഇടമുറിയിൽ കളയ്ക്കാട്ട് നന്ദനം വീട്ടിൽ നവീൻ കുമാറിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതികളായ പാലക്കാട് പട്ടാമ്പി പരുതൂർ പരുതൂർ പഞ്ചായത്ത് 3-ാം വാർഡിൽ പൊറ്റമ്മൽ വീട്ടിൽ പി.രാഹുൽ (26), എറണാകുളം കണിയന്നൂർ തൃക്കാക്കര നോർത്ത് വടകോട് കങ്ങരപ്പടി നാറാണത്ത് വീട്ടിൽ കെ.എം.ഷിമോദ് (40), തൃശ്ശൂർ മുകുന്ദപുരം കാറളം താണിശ്ശേരി കിഴുത്താണി കൈപ്പള്ളി വീട്ടിൽ ഹരിപ്രസാദ് (33), ചാലക്കുടി പോട്ടാ അലവിസെന്റർ കൈതാരത്ത് വീട്ടിൽ ആൻജോ ജോയി (28) എന്നിവരാണ് എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നായി പൊലീസിന്റെ പിടിയിലായത്.

ആക്‌സിസ് ബാങ്കിന്റെ കലൂർ ശാഖയിൽ നിന്നും പണം പിൻവലിച്ചതായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. ഒന്നാം പ്രതിയുടെ അക്കൗണ്ട് വാടകയ്‌ക്കെടുത്ത് അതിലേക്ക് പരാതിക്കാരനെക്കൊണ്ട് പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ഈ തുക മറ്റ് പ്രതികൾ പിൻവലിച്ചു. ബാംഗ്‌ളൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങൾ ഇത്തരത്തിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്‌ക്കെടുത്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചതിനു ശേഷം തുക പിൻവലിക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ.രാജേഷ്, ആലപ്പുഴ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.എൽ.സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ വെണ്മണി സി.ഐ എ.നസീർ, എസ്.ഐ കെ.ദിജേഷ്, എ.എസ്.ഐ വി.വിവേക്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ പി.പത്മരാജൻ, ജി.ഗോപകുമാർ, സിവിൽ പൊലീസ് ഓഫീസർ ആകാശ് ജി.കൃഷ്ണൻ എന്നിവരങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.