
ലക്‌നൗ: ഭർത്താവിനെ കൊല്ലുന്നയാൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ട യുവതിക്കെതിരേ കേസെടുത്തു. ഭർത്താവിന്റെ പരാതിയിൽ ഉത്തർപ്രദേശിലെ ബാഹ് പൊലീസാണ് കേസെടുത്തത്. ഭാര്യയുടെ ആൺസുഹൃത്ത് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.
വാട്സാപ്പ് സ്റ്റാറ്റസ് കണ്ടതിന് പിന്നാലെ യുവതിയ്ക്കെതിരെ പരാതി നൽകുകയായിരുന്നു. 2022 ജൂലായിലാണ് യുവാവും മദ്ധ്യപ്രദേശ് ബിന്ദ് സ്വദേശിയായ യുവതിയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ പ്രശ്നങ്ങളുണ്ടായി. ദമ്പതിമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും തർക്കവും രൂക്ഷമായി. അഞ്ചുമാസത്തിന് ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. ജീവനാംശം തേടി ഭർത്താവിനെതിരെ കേസും നൽകി. ഇതിനു പിന്നാലെയാണ് തന്നെ കൊല്ലുന്നയാൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത് വാട്സാപ്പ് സ്റ്റാറ്റസിട്ടതെന്നാണ് ഭർത്താവിന്റെ ആരോപണം. മൂന്നുമാസം മുൻപ് ഭാര്യയുടെ മാതാപിതാക്കൾ വധഭീഷണി മുഴക്കിയതായും ഭർത്താവിന്റെ പരാതിയിലുണ്ട്.
അയൽപക്കത്ത് വാടകയ്ക്ക് താമസിക്കുന്ന യുവാവുമായി ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്നാണ് പരാതിക്കാരന്റെ പ്രധാന ആരോപണം. ഈ ബന്ധത്തെച്ചൊല്ലിയാണ് തർക്കങ്ങൾ ആരംഭിച്ചതെന്നും ഭാര്യയുടെ ആൺസുഹൃത്ത് ഫോണിൽ വിളിച്ച് തന്നെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും യുവാവ് പറയുന്നു. യുവാവിന്റെ പരാതിയിൽ കേസെടുത്തതായും അന്വേഷണം തുടരുകയാണെന്നും ബാഹ് പൊലീസ് അറിയിച്ചു.