
തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ശക്തമായ കടലാക്രമണം, തിരുവനന്തപുരത്ത് പുല്ലുവിള മുതൽ പൊഴിയൂർ വരെയും പൂന്തുറ , വലിയതുറ, കോവളം ഭാഗങ്ങളിലുമാണ് കടലാക്രമണം രൂക്ഷമായത് . ഇന്ന് ഉച്ചയോടെയാണ് തീരപ്രദേശങ്ങളിൽ കടലാക്രമണം ഉണ്ടായത്. പൊഴിയൂരിൽ വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. അമ്പതോളം വീടുകളിൽ വെള്ളം കയറിയതായാണ് വിവരം. പൊഴിക്കരയിൽ റോഡ് പൂർണമായി വെള്ളത്തിനടിയിലായി. മുൻകരുതലിന്റെ ഭാഗമായി പൊഴിയൂരിൽ മാത്രം പത്തോളം വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ തീരപ്രദേശത്ത് കടൽ ഉൾവലിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തീരത്ത് കടലാക്രമണം ഉണ്ടായത്. കോവളത്ത് തീരത്തെ കടകളിൽ വെള്ളം കയറിയതിനെ തുടർന്ന് വിനോദസഞ്ചാരികൾക്ക് താത്കാലിക വിലക്കേർപ്പെടുത്തി. കടലിൽ ഇറങ്ങുന്നതിനും നിരോധനമുണ്ട്.
കൊല്ലത്ത് മുണ്ടയ്ക്കലിലാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ ശക്തമായ തിരമാലകൾ കരയിലേക്ക് അടിച്ചു കയറി. ശക്തമായ കാറ്റും അനുഭവപ്പെട്ടു. .
ആലപ്പുഴയിൽ പുറക്കാട്, വളഞ്ഞവഴി. ചേർത്തല. പള്ളിത്തോട് എന്നിവിടങ്ങളിലാണ് കടലാക്രമണം ഉണ്ടായത്. തൃശൂരിൽ പെരിഞ്ഞനത്തും ആറാട്ടുപുഴയിലുമാണ് കടൽവെള്ളം കരയിലേക്ക് കയറിയത്. തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ ഗതാഗതം നിലച്ചു. പെരിഞ്ഞനം ബീച്ചിൽ കടൽഭിത്തിയും കടന്നാണ് കടൽവെള്ളം കരയിലേക്ക് കയറിയത്.