
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ചുഴലിക്കാറ്റിലും കനത്ത മഴയിലും നാല് മരണം. ഇന്നലെ
ജൽപായ്ഗുരി ജില്ലയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. 100 ഓളം പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾ തകരുകയും മരങ്ങൾ കടപുഴകുകയും ചെയ്തു. വൻ കൃഷിനാശവും റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ വൈദ്യുതി വിതരണം താറുമാറായി.
ഉച്ച തിരിഞ്ഞ് അപ്രതീക്ഷിതമായുണ്ടായ കനത്ത മഴയും ചുഴലിക്കാറ്റും ജൽപായ്ഗുരി-മൈനാഗുരി പ്രദേശങ്ങളിൽ വൻ നാശമുണ്ടാക്കിയെന്നും ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചു.ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിത്തുടങ്ങി. മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകും. പരിക്കേറ്റവർക്കും ആവശ്യമായ സഹായം നൽകും. സ്ഥിതിഗതികൾ വിലയിരുത്താൻ മമത ഇന്നലെ രാത്രി ജൽപായ്ഗുരിയിലെത്തി. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിൽ മഴയും ശക്തമായ കാറ്റുമുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. അുണാചൽ പ്രദേശ്, അസാം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ്, തൃപുര, മിസോറാം സംസ്ഥാനങ്ങൾക്കായിരുന്നു മുന്നറിയിപ്പ്. ബംഗാളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പും നൽകിയിരുന്നു.
മണിപ്പൂരിലും അസാമിലും
ഇതിനിടെ, തെക്കുകിഴക്കൻ മണിപ്പൂരിലും അസാമിലെ ജോർഹട്ടിലും ഇന്നലെ കനത്ത മഴയും കാറ്റും വ്യാപക നാശംവിതച്ചു. നിരവധി വീടുകൾക്കും കൃഷി ഭൂമികൾക്കും നാശനഷ്ടമുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് ഗുവഹാത്തിയിലെ ലോക്‌പ്രിയ ഗോപിനാഥ് ബോർദോലയ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആറ് വിമാനങ്ങൾ അഗർത്തല, കൊൽക്കത്ത എന്നിവിടങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നതോടെ ഉള്ളിലേക്ക് വെള്ളം കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. അസാമിൽ ശക്തമായ കാറ്റിലും മഴയിലും ഗുവാഹത്തി വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചു. വിവിധ മേഖലകളിൽ വിമാനമാർഗമുള്ള യാത്ര നിറുത്തലാക്കി.