
സംസ്ഥാനത്ത് മുണ്ടിനീര് കേസുകൾ ദിനംപ്രതി വർദ്ധിക്കുകയാണ്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം ഈ മാസം 3,000ത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.ഈ വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി 11,467 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് തന്നെ നിലവിൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് മലപ്പുറം ജില്ലയിലാണ്. മലപ്പുറം ജില്ലയിൽ രണ്ടാഴ്ചക്കിടെ റിപ്പോർട്ട് ചെയ്തത് 1,500നടുത്ത് മുണ്ടിനീര് കേസുകളാണ്. ഉമിനീർ ഗ്രന്ഥികളിലെ വീക്കമാണ് പ്രധാന രോഗലക്ഷണം. പാരമിക്‌സൊ വൈറസാണ് രോഗാണു.വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ അഞ്ച് ദിവസം വരെ എടുക്കുമെന്ന് ശിശുരോഗ വിദഗ്ധർ പറയുന്നു.കുട്ടികളിലാണ് രോഗം കൂടുതൽ കാണുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. രണ്ട് വയസ് മുതൽ 12 വയസ് വരെയുള്ള കുട്ടികളെയാണ് കൂടുതലായി ബാധിക്കുന്നത്.
കുട്ടികൾക്ക് ജനിച്ച ശേഷം 16 മുതൽ 24 വരെയുള്ള മാസങ്ങളിൽ എം.എം.ആർ പ്രതിരോധ കുത്തിവെപ്പ് നൽകുന്നതിലൂടെ മുണ്ടിനീരിൽ നിന്നും പ്രതിരോധം നൽകും. എം.എം.ആർ വാക്സിൻ സ്വീകരിച്ച കുട്ടികളിലും മുണ്ടിനീര് ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലും ഗുരുതരമാവുന്നില്ല. മറ്റ് ജില്ലകളെ അപേക്ഷിച്ച ജനസംഖ്യ കൂടുതലായതിനാലും വാക്സിനോട് പൊതുവേ വിമുഖത കാണിക്കുന്നതിനാലുമാണ് മലപ്പുറം ജില്ലയിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വേണം ബോധവത്ക്കരണം
സ്‌കൂളുകളും അങ്കണവാടികളും പ്രതിരോധ കുത്തിവെപ്പ് കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ആരോഗ്യ പ്രവത്തകരുടെ നേതൃത്വത്തിൽ കൃത്യമായ ബോധവൽക്കരണം നടത്തുന്നുണ്ട്. മലപ്പുറം ജില്ലയിലെ മേൽമുറി വടക്കേപ്പുറം സ്‌കൂൾ വിദ്യാർത്ഥികളിൽ പലരിലും ഉമിനീർ ഗ്രന്ഥികളിലെ വീക്കം കൂടുതലായി കണ്ട സാഹചര്യത്തിൽ ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലെത്തിക്കാനും മറ്റുള്ളവരുമായി ഇടപഴകുന്നത് ഇല്ലാതാക്കാനുമടക്കമുള്ള കൃത്യമായ നിർദേശങ്ങൾ അധികൃതർ നൽകിയതിനെത്തുടർന്ന് സ്ഥിതി നിയന്ത്രണ വിധേയമായിരുന്നു.
ലക്ഷണങ്ങളും പ്രതിവിധിയും
പ്രാരംഭ ലക്ഷണങ്ങളെ അവഗണിച്ചാൽ തലച്ചോർ, അണ്ഡാശയം, വൃക്ഷണം, പാൻക്രിയാസ് ഗ്രന്ഥി എന്നിവയെയും ബാധിക്കും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം അനുഭവപ്പെടും. വിശപ്പില്ലായ്മയും ക്ഷീണവും അനുഭവപ്പെടാം. മുഖത്തെ വീക്കം ആണ് മുണ്ടിനീരിന്റെ പ്രധാന ലക്ഷണം. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് വീക്കം പൊതുവേ കാണപ്പെടുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്.
അസുഖം ബാധിച്ചവർ പൂർണമായും ഭേദമാകുന്നത് വരെ വീട്ടിൽ വിശ്രമിക്കണം.രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുകയും ചെയ്യുന്നതിലൂടെ രോഗവ്യാപനം കുറയ്ക്കാൻ സാധിക്കും. നിർജ്ജലീകരണം തടയുന്നതിന് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. രോഗലക്ഷണങ്ങൾ പ്രകടമായാൽ ഡോക്ടറുടെ ചികിത്സ നിർബന്ധമായും തേടുക. ചവയ്ക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതകൾ ലഘൂകരിക്കാൻ മൃദുവായ ഭക്ഷണം കഴിക്കുക. ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽ സാധാരണയായി രോഗം ഭേദമാകും.പൊതുവേ ഇത് വലിയ ആരോഗ്യ സങ്കീർണതകളിലേക്ക് നയിക്കില്ലെങ്കിലും ചില കേസുകളിൽ ഗുരുതരമായേക്കാം.
കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും കഴിഞ്ഞ കുറച്ച് മാസങ്ങളായി മുണ്ടിനീര് ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കർണാടകയിലെ ബെലഗാവി ജില്ലയിലെ സവദത്തി യല്ലമ്മ നഗരത്തിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് 84 അണുബാധകൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധത്തിനായി കുട്ടികൾക്ക് മുണ്ടിനീർ-മീസിൽ-സ്റൂബെല്ല (എം.എം.ആർ) വാക്സിൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വാക്സിനേഷന് പുറമെ ആരോഗ്യകരമായ ഭക്ഷണക്രമവും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഈ വർഷം ഇതുവരെ കുട്ടികളുടെ ഒ.പിയിൽ 250ഓളം കേസുകളും മുതിർന്നവരുടെ ഒ.പിയിൽ 20 കേസുകളും 1,400 ഓളം കേസുകൾ കാഷ്വാലിറ്റിയിലും മുണ്ടിനീരിന്റെ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് വന്നിട്ടുണ്ട്. ഇത് മുണ്ടിനീരോണോ എന്ന് സ്ഥിരീകരിക്കാനായി ചികിത്സാ റിപ്പോർട്ട് വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. ചൂടുകാലത്ത് ഉമിനീർ ഗ്രന്ഥിയ്ക്ക് ബാക്ടീരിയ മൂലം അണുബാധ വരാനുള്ള സാദ്ധ്യതയുണ്ട്.
വൈറസ് അതിവേഗം പകരാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് രോഗവ്യാപനം കൂടുതൽ വർദ്ധിക്കുന്നത് തടയാനും സംശയാസ്പദമായ കേസുകൾ തിരിച്ചറിയാനും കൈകാര്യം ചെയ്യാനും സജ്ജമായ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ അതീവ ജാഗ്രതയിലാണ്.സാംക്രമിക രോഗങ്ങൾ ഉയർത്തുന്ന നിരന്തര ഭീഷണിയുടെയും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൽ വാക്സിനേഷന്റെ നിർണായക പ്രാധാന്യത്തിന്റെയും ഒരു ഓർമ്മപ്പെടുത്തലാണ് കേരളത്തിലെ മുണ്ടിനീർ ബാധ. ദ്രുതഗതിയിലുള്ള പ്രവർത്തനം, സമഗ്രമായ വാക്സിനേഷൻ ക്യാമ്പെയിനുകൾ, ആരോഗ്യ സംരക്ഷണ അധികാരികളും സമൂഹവും തമ്മിലുള്ള സഹകരിച്ചുള്ള ശ്രമങ്ങൾ എന്നിവ രോഗ വ്യാപനം തടയുന്നതിന് അത്യന്താപേക്ഷിതമാണ്. മുണ്ടിനീർ കേസുകളിലെ ഈ കുതിച്ചു ചാട്ടത്തിനെതിരെ കേരളം പോരാടുമ്പോൾ, പ്രതിരോധ കുത്തിവയ്പ്പ് പ്രോത്സാഹിപ്പിക്കുന്നതിനും കർശനമായ പ്രതിരോധ നടപടികൾ നടപ്പിലാക്കുന്നതിനുമുള്ള യോജിച്ച ശ്രമങ്ങൾ ജനങ്ങളെ സംരക്ഷിക്കുന്നതിനും എല്ലാ പൗരന്മാരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കരുതലോടെ ഒറ്റക്കെട്ടായി നമുക്ക് പ്രതിരോധിക്കാം ഈ വിപത്തിനെതിരെ...