മലപ്പുറം: ജില്ലയിലെ ജലയാത്രകൾ സുരക്ഷിതമാക്കാൻ പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. സുരക്ഷിതമല്ലാത്ത യാത്രായാനങ്ങളും അശ്രദ്ധയും മൂലമാണ് ബോട്ട് അപകടങ്ങൾ കൂടുതലും സംഭവിക്കുന്നതെന്നും മനുഷ്യനിർമ്മിതമായ ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികൾ കൈക്കൊള്ളാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുള്ളതെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി.ആർ. വിനോദ് അറിയിച്ചു. ബോട്ട് അപകടങ്ങൾ ഒഴിവാക്കാനും സുരക്ഷിതമായ ജലയാത്ര ഉറപ്പുവരുത്താനുമായി പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും ബോട്ട് സുരക്ഷാ പരിശോധനക്കായി കമ്മിറ്റി രൂപീകരിച്ചുകൊണ്ടും ജില്ലാ കളക്ടർ ഉത്തരവിട്ടു. ജില്ലാ കളക്ടർ ചെയർമാനായ ജില്ലാതല ഉപദേശക സമിതിയിൽ ജില്ലാ പൊലീസ് മേധാവി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ, ജില്ലാ ഫയർ ഓഫീസർ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, ഡി.ടി.പി.സി സെക്രട്ടറി എന്നിവർ അംഗങ്ങളാണ്. കൂടാതെ സുരക്ഷിത ജലയാത്രയ്ക്കായി ആറംഗ ബോട്ട് സുരക്ഷാ പ്രാദേശിക പരിശോധനാ കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. തഹസിർദാർ/ഡെപ്യൂട്ടി തഹസിൽദാർ (ദുരന്തനിവാരണ വിഭാഗം), സ്ഥലം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി, ബന്ധപ്പെട്ട എസ്.എച്ച്.ഒ, അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ, പോർട്ട് കൺസർവേറ്റർ, പൊന്നാനി/പോർട്ട് കൺസർവേറ്റർ ചുമതലപ്പെടുത്തുന്ന വ്യക്തി, ഡി.ടി.പി.സി സെക്രട്ടറി നിർദ്ദേശിക്കുന്ന ഉദ്യോഗസ്ഥൻ എന്നിവരാണ് പ്രാദേശിക സുരക്ഷാ പരിശോധനാ കമ്മിറ്റിയിലെ അംഗങ്ങൾ. ബോട്ടുകൾക്ക് മതിയായ രേഖകളുണ്ടെന്നും സുരക്ഷിയയാത്രയ്ക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കും.
യാത്രക്കാർ പാലിക്കേണ്ട നിർദ്ദേശങ്ങൾ
1. ബോട്ടിൽ രജിസ്‌ട്രേഷൻ, സർവ്വേ സർട്ടിഫിക്കറ്റുകൾ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
2. ജീവനക്കാർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം.
3. യാത്രക്കാർക്ക് പ്രവേശനാനുമതിയുള്ള സ്ഥലങ്ങളിൽ മാത്രം പ്രവേശിക്കുക. അപ്പർഡെക്കിൽ കയറുന്നത് ജീവനക്കാരുടെ അനുമതിയോടെ മാത്രം.
4. അപകട സാദ്ധ്യതയുണ്ടെങ്കിൽ പരിഭ്രാന്തരാവുകയും ബോട്ടിന്റെ ഒരു വശത്തേക്ക് നീങ്ങുകയും ചെയ്യാതെ ബോട്ടിലെ ജീവനക്കാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
5. ജീവൻരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത് എങ്ങിനെയെന്ന് മനസ്സിലാക്കുകയും ലൈഫ് ജാക്കറ്റ് ധരിക്കുകയും ചെയ്യുക.
6. അഗ്നിബാധയുണ്ടാകാൻ സാദ്ധ്യതയുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക, പുകവലി ഒഴിവാക്കുക.
7. അനുവദനീയമായ എണ്ണത്തിൽ കൂടുതൽ യാത്രക്കാർ ബോട്ടിലുണ്ടെങ്കിൽ ജീവനക്കാരുടെയോ മറ്റു യാത്രക്കാരുടെയോ ശ്രദ്ധയിൽപ്പെടുത്തണം.
8. സൂര്യാസ്തമയത്തിനു ശേഷം പ്രവർത്തിക്കുന്ന ബോട്ടുകളിൽ യാത്ര നടത്തരുത്. വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം.
.
പൊതുവായ നിർദ്ദേശങ്ങൾ
1. ആഘോഷ ദിനങ്ങളിലും അവധി ദിവസങ്ങളിലും തിരക്ക് അനുഭവപ്പെടുന്ന ദിവസങ്ങളിലും ബന്ധപ്പെട്ട സ്ഥലത്ത് ഒരു പൊലീസുകാരനെയെങ്കിലും ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സ്ഥലം എസ്.എച്ച്.ഒക്ക് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം നൽകേണ്ടതാണ്.
2. ബോട്ട് പ്രവർത്തിപ്പിക്കുന്ന ജീവനക്കാർക്കും ബോട്ട് ഉടമകൾക്കും വർഷത്തിലൊരിക്കലെങ്കിലും ആവശ്യമായ പരിശീലന/ബോധവത്കരണ ക്ലാസുകൾ നൽകുന്നതിനുള്ള നടപടി ജില്ലാ ഫയർ ഓഫീസർ സ്വീകരിക്കണം
3. തിരക്കേറിയ സീസണുകളിൽ കോസ്റ്റൽ പൊലീസിന്റെ പട്രോളിംഗ് നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.