
കാളികാവ്: സംരംഭകരെ ലക്ഷ്യംവച്ച് കാളികാവ് ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ തുടങ്ങിയ വ്യവസായ കേന്ദ്രം കാടുമൂടി. രണ്ടുകോടിയോളം രൂപ ചെലവഴിച്ച കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനോസംരംഭകരെ ആകർഷിക്കാനോ കഴിഞ്ഞിട്ടില്ല.
2017-18 വർഷത്തിലാണ്പദ്ധതിക്ക് തുടക്കമിട്ടത്. യാതൊരുവിധ മുന്നൊരുക്കമോ സാദ്ധ്യതാപഠനമോ നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്ന് ആരോപണമുയർന്നിരുന്നു.
അരിമണലിലെ കുന്നിൻപ്രദേശത്തെ രണ്ടേക്കറും ഏഴ് സെന്റും വരുന്ന സ്ഥലമാണ് ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയത്. ഭൂമി രജിസ്റ്റർ ചെയ്തശേഷം സ്ഥലത്തേക്ക് വൈദ്യുതിയെത്തിച്ചു. വലിയൊരുപ്രവേശനകവാടവുംനിർമ്മിച്ചു. ജലസൗകര്യവും ലഭ്യമായിട്ടില്ല. ഇപ്പോൾ കാട് മൂടിക്കിടക്കുകയാണ് പദ്ധതി പ്രദേശം. ഇതുവരേയും ഒരു വ്യവസായിയും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല.
സർക്കാരിന്റെകർശന ഉപാധികളും സംരംഭം തുടങ്ങാൻ തടസ്സമായതായി ആരോപണമുണ്ട്.
ഹൈവേയിൽ നിന്ന് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് അഞ്ച് ലക്ഷം മുടക്കി നിർമ്മിച്ച ഇരുമ്പ് ഗേയ്റ്റ് പൊളിച്ച് ആക്രി വിലക്ക് വിൽക്കേണ്ടിയും വന്നു.
അഴിമതി
ആരോപണവും
വ്യവസായ പാർക്കിനു വേണ്ടി വാങ്ങിയ സ്ഥലത്തിന്റെ പേരിൽ വൻ അഴിമതി നടന്നതായി നേരത്തെ ആരോപണമുണ്ടായിരുന്നു.
പ്രദേശം പദ്ധതിക്ക് അനുയോജ്യമല്ലെന്ന് തുടക്കം തൊട്ടേ ആക്ഷേപമുയർന്നിരുന്നു.
ഭൂമിയിടപാടിൽ അഴിമതി ആരോപിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികളും നടന്നിരുന്നു.