bridge

കിഴക്കഞ്ചേരി: കുണ്ടുക്കാട് ഇളവംപാടം ചിറ്റടി റോഡിൽ മമ്പാട് പുഴപ്പാലം (പുന്നപ്പാടം കോസ്‌വേ) പുതുക്കിപ്പണി പുരോഗമിക്കുന്നു. അടുത്ത മഴക്കാലത്തിനു മുൻപ് പുതിയപാലം ഗതാഗതത്തിനു തുറന്നുകൊടുക്കുകയാണ് ലക്ഷ്യം. പാലത്തിന്റെ മെയിൻ സ്ലാബുകളുടെ നിർമ്മാണം പൂർത്തിയായി. ഇരുഭാഗത്തേയും അപ്രോച്ച് റോഡുകളുടെ നിർമാണമാണ് ഇനി പ്രധാനമായും ശേഷിക്കുന്നത്. ഇതിന്റെ പണികളും നടന്നുവരികയാണ്. മംഗലംഡാം, പാലക്കുഴി വെള്ളച്ചാട്ടം എന്നിവിടങ്ങളിൽ നിന്നുള്ള വെള്ളമാണ് ഈ പുഴയിലൂടെ ഒഴുകുന്നത്.

വീതി കുറഞ്ഞതും ഉയരക്കുറവുമുള്ളതായിരുന്നു പഴയ പാലം. മഴക്കാലങ്ങളിൽ പാലംമുങ്ങി കിഴക്കഞ്ചേരി രണ്ട് വില്ലേജിലെ പുന്നപ്പാടം, തച്ചക്കോട്, ഇളവംപാടം, കണിയമംഗലം പ്രദേശത്തുള്ളവർ ദിവസങ്ങളോളം ഒറ്റപ്പെടുന്നത് പതിവായിരുന്നു. ഈ പാലം പൂർണമായും പൊളിച്ചു നീക്കി ഉയരം കൂട്ടി 11 മീറ്റർ വീതിയിലാണ് പുതിയപാലം നിർമിച്ചത്. പഴയതിനെക്കാൾ നാലുമീറ്റർ ഉയരമുണ്ട് പുതിയ പാലത്തിന്.

കെ.ഡി.പ്രസേനൻ എം.എൽ.എയുടെ ശ്രമഫലമായി കിഫ്ബിയിൽ നിന്ന് ആറരക്കോടി രൂപയാണ് പാലം നിർമാണത്തിനായി അനുവദിച്ചത്. 2022 മേയ് 10 ന് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചത്. 18 മാസമായിരുന്നു നിർമാണ കാലാവധി. നിർമാണത്തിനിടെ പാലത്തിന്റെ ഒരു പില്ലർ തകർന്നുവീണ സംഭവവും ഉണ്ടായി. മലപ്പുറത്തെ എ.ബി.എം ഫോർ കൺസ്ട്രക്‌ഷൻ കമ്പനിക്കാണ് നിർമ്മാണ കരാർ.

പാലം നിർമ്മാണത്തിനായി ഒന്നര വർഷത്തിലേറെയായി ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സെന്റ് ഫ്രാൻസിസ് സ്‌കൂൾ, പാളയം വഴി തിരിച്ചുവിടുന്നതിനാൽ നാട്ടുകാർക്ക് ഏറെ യാത്രാക്ലേശമുണ്ട്. എങ്കിലും നീണ്ട കാത്തിരിപ്പിനൊടുവിൽ മനോഹരമായ പുതിയ പാലം യഥാർഥ്യമാകുന്നതിന്റെ ആശ്വാസവുമുണ്ട് ഇവർക്ക്. ശേഷിച്ച പണികൾ വേഗത്തിലാക്കി എത്രയും വേഗം പുതിയ പാലം തുറന്നു കൊടുക്കണമെന്ന ആവശ്യവും ശക്തമാണ്.

കുണ്ടുക്കാട് ഇളവംപാടം ചിറ്റടി റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന മമ്പാട് പുഴപ്പാലം.