death

പാലക്കാട്: കാടാങ്കോട് ദ്വാരകപുരി കോളനിയിലെ വാടകവീട്ടിൽ നിന്ന് 2.055 കിലോ ഹാഷിഷ് ഓയിലുമായി എക്സൈസ് കസ്റ്റ‌ഡിയിലെടുത്ത പ്രതിയെ റേഞ്ച് ഓഫീസിലെ ലോക്കപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കൊന്നത്തടി പണിക്കൻകുടി സ്വദേശി ഷോജോ ജോണാണ് (55) ഇന്നലെ മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന മധു, രഞ്ജിത്ത് എന്നീ ജീവനക്കാരെ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.റോബർട്ട് സസ്‌പെൻഡ് ചെയ്തു.

ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും നടത്തും. സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബുധനാഴ്ച വൈകിട്ടാണ് പാലക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും സ്റ്റേറ്റ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും ചേർന്ന് ഷോജോയെ കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധന നടത്തിയശേഷം സർക്കിൾ ഓഫീസിൽ എത്തിച്ചു.

ഇന്നലെ പുലർച്ചെ മൂന്നുമണിയോടെ കേസ് രജിസ്റ്റർ ചെയ്ത എക്‌സൈസ് റേഞ്ച് ഓഫീസിൽ കൊണ്ടുവന്നു. രാവിലെ ആറേകാലിനാണ് ലോക്കപ്പിന്റെ ഇരുമ്പ് വാതിലിൽ ഉടുമുണ്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആ സമയം പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെയാണ് സസ്പെൻഡ് ചെയ്തത്. ശ്രദ്ധക്കുറവുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഷോജോയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഭാര്യ: ജ്യോതി. അഞ്ചുമാസം പ്രായമുള്ള പെൺകുട്ടി, ദിയ, റിയ എന്നിവരാണ് മക്കൾ.

മർദ്ദിച്ചിട്ടില്ലെന്ന് എക്സൈസ്

തൊണ്ടിമുതൽ കണ്ടെത്തുകയും പ്രതി കുറ്റം സമ്മതിക്കുകയും ചെയ്ത സാഹചര്യത്തിൽ കസ്റ്റഡിയിൽ മർദ്ദിച്ചിട്ടില്ലെന്ന് എക്സൈസ് അധികൃതർ. ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യപ്പെടുമെന്നും വ്യക്തമാക്കി.

അന്വേഷണം വേണമെന്ന് ഭാര്യ

മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഷോജോയുടെ ഭാര്യ ജ്യോതി പറഞ്ഞു. ഭർത്താവ് ഒരബദ്ധം കാണിച്ചുവെന്നും ഉടൻ ജില്ലാ ആശുപത്രിയിലേക്ക് വരാനും പറഞ്ഞാണ് എക്‌സൈസുകാർ തന്നെ വിളിച്ചത്. ആശുപത്രിയിൽ എത്തുമ്പോഴേക്കും ഭർത്താവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. ഭർത്താവ് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ല. സംഭവം നടക്കുമ്പോൾ ഓഫീസിൽ ആരുമില്ലെന്ന് പറയുന്നതിലും സംശയമുണ്ട്.