
നെല്ലിയാമ്പതി: പഞ്ചായത്തിലെ മൂന്നാംവാർഡിലെ ആനമട നിവാസികൾക്ക് നല്ലൊരു പാതയെന്ന സ്വപ്നം യാഥാർഥ്യമായില്ല. പറമ്പിക്കുളം വന്യജീവി സങ്കേതത്തോട് ചേർന്നുള്ള ആനമടയിൽ നിന്ന് വനമേഖലയിലൂടെ 14 കിലോമീറ്റർ യാത്ര ചെയ്യണം അടുത്ത കവലയായ പുലയമ്പാറയിലെത്താൻ.
പ്രദേശത്ത് സ്ഥിരതാമസമുള്ള 30തിലധികം കുടുംബങ്ങളാണ് നല്ലൊരു പാതയ്ക്കായി വർഷങ്ങളായി കാത്തിരിക്കുന്നത്. 2018ലുണ്ടായ പ്രളയത്തിൽ ഈ ഭാഗത്തേക്കുള്ള മൺപാത പൂർണമായും തകർന്നതോടെ മിക്ക ഭാഗങ്ങളിലും ജീപ്പുകൾ സാഹസികമായാണ് സർവീസ് നടത്തുന്നത്. കൂടുതൽ തകർന്നയിടങ്ങളിൽ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തി നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിയിരുന്നു. ഇതിനായി 2021 ജനുവരിയിൽ വനംവകുപ്പിന്റെ നിരാക്ഷേപപത്രം ലഭ്യമാക്കുന്നതിന് അപേക്ഷ സമർപ്പിച്ചെങ്കിലും ഇതുവരെയും അംഗീകാരം ലഭിച്ചില്ല. ഇതേത്തുടർന്ന് പ്രദേശവാസികൾ മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകി.
പാത ഗതാഗതയോഗ്യമാക്കേണ്ടത് ആവശ്യമാണെന്നാണ് കളക്ടറും നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് നൽകിയത്.
എന്നാൽ വനമേഖലയിലൂടെ പാത നിർമ്മിക്കുന്നത് വനസംരക്ഷണ നിയമത്തിന് എതിരാണെന്നും വാഹനങ്ങൾ കടന്നു പോകുന്നതിന് കല്ലും മണ്ണും ഉപയോഗിച്ചുള്ള പ്രവൃത്തികൾക്ക് അനുമതി നൽകാമെന്നുമാണ് വനംവകുപ്പ് അറിയിച്ചത്. ഇതേത്തുടർന്ന് അറ്റകുറ്റപ്പണിക്കായി വനം വകുപ്പ് അനുമതി നൽകണമെന്ന് ശുപാർശ ചെയ്ത് 2022 ഒക്ടോബർ 28ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
കൂടുതൽ തകർന്ന മിന്നാംപാറ, ആനമട ഭാഗങ്ങളിൽ കോൺക്രീറ്റ് ചെയ്യുന്നതിനായി 12 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി.
എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് വനംവകുപ്പ് അനുമതി വൈകിയതോടെ പണി പൂർത്തിയാക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി വനംവകുപ്പ് അനുമതി നൽകി മാർച്ചിനുമുമ്പ് റോഡുപണി പൂർത്തിയാക്കണമെന്ന് നെല്ലിയാമ്പതി വികസന സമിതി ആവശ്യപ്പെട്ടു.