ചിറ്റൂർ: നല്ലേപ്പിള്ളിയിലെ പാടശേഖരങ്ങളിൽ നെല്ല് സംഭരണം തുടങ്ങി. മൂച്ചിക്കുന്ന് പാടശേഖരത്തിൽ നിന്നാണ് സംഭരണത്തിന് തുടക്കം കുറിച്ചത്. ആദ്യം കൊയ്ത്ത് കഴിഞ്ഞ കർഷകരുടെയും ടാർ പോളിൻ ഷീറ്റ്ഇട്ട് മൂടി വീടിന് വെളിയിൽ നെല്ല് സൂക്ഷിച്ച കർഷകരുടെയും നെല്ലാണ് മുൻ ഗണന നൽകി ആദ്യം സംഭരിക്കുന്നത്. 50 ശതമാനം കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിൽ പാടശേഖര സമിതി ഭാരവാഹികളും കൃഷി ഉദ്യോഗസ്ഥരും വെരിഫിക്കേഷൻ നടത്തി സപ്ലൈകോയ്ക്ക്കൊ ടുത്ത ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് മില്ല് അലോട്ട്‌മെന്റ് നടത്തുന്നത്. അതിന് ശേഷം സപ്ലൈകോ ഉദ്യോഗസ്ഥർ ഒരോ കർഷകന്റെയും വീട്ടിലെത്തി തൂക്കം നിർണയിച്ച് നൽകുന്ന രസീതിന്റെ അടിസ്ഥാനത്തിൽ മില്ലുടമകൾ നെല്ല് സംഭരിക്കുന്നു. ഇതിന് ശേഷമാണ് പി.ആർ.എസ് നൽകുന്നത്. ഒരു ഏക്കറിൽ 2200 കിലോഗ്രാം നെല്ലാണ് സംഭരിക്കുന്നത്. കൂടുതലുണ്ടെങ്കിൽ കൃഷി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ക്രോപ്പ് കട്ടിങ്ങ് നടത്തി നെല്ല് സംഭരിക്കും. ഇപ്രാവശ്യം നല്ലേപ്പിള്ളിയിൽ നെല്ല് സംഭരണ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. വ്യാപകമായികൊയ്ത്ത് നടക്കുമ്പോൾ കൂടുതൽ ജീവനക്കാരെ നെല്ല് പരിശോധനയ്ക്ക് നിയമിക്കണമെന്ന് പാടശേഖരസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.