
പാലക്കാട്: കർണാടകയിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ തന്റെ ചിത്രം ഉപയോഗിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ചിത്രം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം. ജെ.ഡി.എസ് ദേശീയ നേതൃത്വവുമായി യാതൊരു ബന്ധവും തങ്ങൾക്ക് ഇപ്പോഴില്ല. തങ്ങൾ സ്വതന്ത്ര നിലപാടുമായി ഇടതുമുന്നണിക്കൊപ്പം മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിൽ പാർട്ടിക്ക് ബി.ജെ.പിയുമായി ബന്ധം വന്നപ്പോൾ തങ്ങൾ കേരളത്തിൽ കർണാടകയിലെ പാർട്ടിയുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് ഒറ്റക്കെട്ടായി തീരുമാനമെടുത്തു. ഇനി അതിൽ പ്രത്യേക ചർച്ചകളുടെ ആവശ്യമില്ല. ബി.ജെ.പിയുടെ നയങ്ങളോട് തങ്ങൾക്ക് ഒരിക്കലും യോജിക്കാനാകില്ലെന്നും മനത്രി വ്യക്തമാക്കി.
ജെ.ഡി.എസിന്റെ സംസ്ഥാന അദ്ധ്യക്ഷൻ മാത്യു ടി തോമസിന്റേയും മന്ത്രി കെ.കൃഷ്ണൻ കുട്ടിയുടേയും ചിത്രങ്ങളാണ് ദേവഗൗഡയുടെ മരുമകനായ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പോസ്റ്ററിലുണ്ടായിരുന്നത്. ജെ.ഡി.എസ് സേവാദൾ നേതാവ് ബസവരാജാണ് പോസ്റ്റർ ഇറക്കിയിരുന്നത്.