
പത്തനംതിട്ട: മീനമാസ പൂജകൾക്കും പൈങ്കുനി ഉത്ര ഉത്സവത്തിനുമായി ശബരിമലനട നാളെ തുറക്കും. 16ന് രാവിലെ 8.20നും 9നും മദ്ധ്യേ തന്ത്രി കണ്ഠരര് മഹേഷ് മോഹനരര്, മേൽശാന്തി വി.എൻ. മഹേഷ് നമ്പൂതിരി എന്നിവർ ചേർന്ന് ഉത്സവത്തിന് കൊടിയേറ്റും.
കലശാഭിഷേകം, ഉച്ചപൂജ, മുളയിടീൽ, ദീപാരാധന, പടിപൂജ, അത്താഴപൂജ, ശ്രീഭൂതബലി എന്നിവയുണ്ടാകും. 17 മുതൽ 23 വരെ രാവിലെ അഞ്ചിന് നടതുറക്കും. 24ന് പതിവ് പൂജകൾക്കും വിശേഷാൽ പൂജകൾക്കും പുറമേ പള്ളിവേട്ടയ്ക്ക് ശരംകുത്തിയിലേക്ക് എഴുന്നള്ളത്ത്. രാത്രി 10ന് പള്ളിവേട്ട കഴിഞ്ഞെത്തി പള്ളിക്കുറുപ്പിന് ശേഷം നടയടയ്ക്കും.
25നാണ് ആറാട്ട്. രാവിലെ 7.30ന് ഉഷഃപൂജയ്ക്കും ആറാട്ടുബലിക്കും ശേഷം പമ്പയിലേക്ക് ആറാട്ട് പുറപ്പെടും. ഉച്ചയ്ക്ക് പമ്പയിൽ നടക്കുന്ന ആറാട്ടിനുശേഷം പമ്പാഗണപതി കോവിലിലേക്ക് ദേവൻ എഴുന്നള്ളും. വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് മടങ്ങും. ഘോഷയാത്ര സന്നിധാനത്ത് എത്തിയശേഷം കൊടിയിറക്ക്, ആറാട്ട് കലശം, ഉച്ചപൂജ, ദീപാരാധന, അത്താഴപൂജ എന്നിവ നടക്കും. രാത്രി 10ന് നടയടയ്ക്കും.