റാന്നി : മഠത്തുംചാൽ -മുക്കൂട്ടുതറ റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാൻ 17.75 കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിന് 20.38 ലക്ഷം രൂപയും പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് 41 ലക്ഷം രൂപയും ബാക്കി തുക റോഡിന്റെ സിവിൽ വർക്കുകൾക്കുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. റോഡിന്റെ വശം കെട്ടൽ, അവശേഷിക്കുന്ന ഭാഗത്ത് ബിസി ടാറിംഗ്, ക്രാഷ് ബാരിയറുകൾ, അപകട സൂചന ബോർഡുകൾ ഇവയെല്ലാം സിവിൽ ജോലികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 43.70 കോടി രൂപ അനുവദിച്ച് കിഫ്ബി മുഖാന്തരമാണ് മഠത്തുംചാൽ - മുക്കൂട്ടുതറ റോഡിന്റെ നിർമ്മാണം ആരംഭിച്ചത്. റാന്നി ബ്രാഞ്ച് റോഡ്, ഇട്ടിയപ്പാറയിലെ രണ്ട് ബൈപ്പാസുകൾ , മന്ദമരുതി - വെച്ചൂച്ചിറ കനകലം റോഡ്, ചാത്തൻതറ മുക്കൂട്ടുതറ റോഡ് എന്നിവ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനും റോഡരികയിലെ പൈപ്പ് ലൈൻ മാറ്റുന്നതിനും കാലതാമസം എടുത്തു. ഇതോടെ നിർമ്മാണ ചെലവ് കൂടിയതിനാൽ ലാഭകരമല്ല എന്ന കാരണത്താൽ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു .

പിന്നീട് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.ആർ.എഫ് .ബിയുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയായിരുന്നു. ഈ എസ്റ്റിമേറ്റിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നത്.

വികസനത്തിലേക്കുള്ള പാത

റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ റാന്നിയുടെ കിഴക്കൻ മലയോര മേഖലയിൽ വികസനത്തിന് വഴിതെളിയും. പെരുന്തേനരുവി ടൂറിസം പദ്ധതി, ഗവ പോളിടെക്നിക്ക്, മലയോരമേഖലയിലെ പ്രധാന ടൗണുകളായ വെച്ചുച്ചിറ, ചാത്തൻതറ, കൊല്ലമുള, മുക്കൂട്ടുതറ എന്നിവിടങ്ങളിലേക്കുള്ള യാത്രാസൗകര്യം മെച്ചപ്പെടും. പത്തനംതിട്ട, കോട്ടയം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. റാന്നി നിയോജക മണ്ഡലത്തിലെ പടിഞ്ഞാറൻ മേഖലയെ കിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന പാത എന്ന പ്രത്യേകതയുമുണ്ട്.

---------------

36.70 കീമീ ദൂരം