uparodham
തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കുന്നു

തിരുവല്ല: ഓപ്പറേഷനും മരുന്നുകൾക്കും അസ്ഥിരോഗ വിഭാഗം ഡോക്ടർ അമിതപണം ഈടാക്കുന്നെന്ന് ആരോപിച്ച് രോഗികളുടെ ബന്ധുക്കളും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് ആശുപത്രി സൂപ്രണ്ടിനെ തടഞ്ഞുവച്ചു. സ്വകാര്യ മെഡിക്കൽ സ്റ്റോറുമായി ചേർന്ന് ഓർത്തോവിഭാഗം സർജൻ ടി.എം. സെബാസ്റ്റ്യൻ അമിത പണം ഇൗടാക്കുന്നെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഇംപ്ളാന്റുകൾ വാങ്ങുന്നതിലും മരുന്നുകൾ വാങ്ങുന്നതിലും മെഡിക്കൽസ്റ്റോർ ഉടമകളുമായി ഒത്തുകളിച്ച് അമിതതുക ഈടാക്കുന്നെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിമൂലം ഏതാനും മാസങ്ങളായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പരിരക്ഷ രോഗികൾക്ക് ലഭിക്കുന്നില്ല. ഇതിന്റെ മറവിലാണ് സാമ്പത്തിക ചൂഷണം. സ്വകാര്യ ആശുപത്രികളിലേതിന് സമാനമായ തുക ശസ്ത്രക്രിയക്കായി ചെലവാക്കേണ്ടി വരുന്നതായി പരാതിയുണ്ട്. താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് രോഗികൾ ആശുപത്രി സൂപ്രണ്ടിന് പരാതിനൽകുകയും ചെയ്തു. ഡോ.സെബാസ്റ്റ്യനെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് , സംഭവം അറിഞ്ഞെത്തിയ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി.നെൽസനെ തടഞ്ഞുവയ്ക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, മുൻബ്ലോക്ക് പ്രസിഡന്റ് ആർ.ജയകുമാർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അൻസിൽ അസീസ്, വിശാഖ് വെൺപാല, കാഞ്ചന എം.കെ, ജിബിൻ കാലായിൽ, ജിവിൻ പുളിമ്പള്ളിൽ, രാജേഷ് മലയിൽ,രാജൻ തോമസ്, ജിബിൻ, ടോണി ഇട്ടി,അഡ്വ.രേഷ്മ രാജേശ്വരി, ജെയ്സൺ പടിയറ എന്നിവർ ഉപരോധസമരത്തിന് നേതൃത്വംനൽകി.

" ഡോക്ടറുടെ ഇത്തരം ഇടപാടുകളെക്കുറിച്ച് അറിയില്ല. പരാതികളുടെ അടിസ്ഥാനത്തിൽ ഡോ.സെബാസ്റ്റ്യനെതിരെ ഡി.എം.ഒയ്ക്ക് റിപ്പാർട്ട് നൽകും "

ഡോ. ബിജു ബി.നെൽസൺ

താലൂക്ക് ആശുപത്രി സൂപ്രണ്ട്