modi

പത്തനംതിട്ട : '' മോദീ...മോദീ...'' മുദ്രാവാക്യങ്ങളുമായി എൻ.ഡി.എ പ്രവർത്തകർ ഇന്ന് നഗരം കീഴടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജില്ലയിലെത്തുന്നതോടെ എൻ.ഡി.എയുടെ പോരട്ടം ആവേശത്തിലാകും. പത്തനംതിട്ടയിൽ മോദി എന്തുപറയുമെന്ന ആകാംഷയിലാണ് വോട്ടർമാർ. രാവിലെ 10.30ന് പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ഹെലികോപ്ടർ മാർഗം എത്തുന്ന നരേന്ദ്രമോദി സുരക്ഷാ വാഹനത്തിൽ പ്രധാന വേദിയായ ജില്ലാ സ്റ്റേഡിയത്തിൽ എത്തും. 10ന് യോഗ നടപടികൾ ആരംഭിക്കും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോർജ്ജ് കുര്യൻ, ജില്ലാ അദ്ധ്യക്ഷൻ വി.എ.സൂരജ് എന്നിവർ ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിക്കും. പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ നിന്ന് ഒരുലക്ഷത്തിലേറെ പ്രവർത്തകർ പരിപാടിക്കെത്തുമെന്ന് നേതാക്കൾ അവകാശപ്പെട്ടു. എൻ.ഡി.എ സ്ഥാനാർത്ഥികളായ കേന്ദ്രമന്ത്രി വി.മുരളീധരൻ, അനിൽ കെ.ആന്റണി (പത്തനംതിട്ട) ,ശോഭാ സുരേന്ദ്രൻ (ആലപ്പുഴ),ബൈജു കലാശാല (മാവേലിക്കര) തുടങ്ങിയവർ വേദിയിലുണ്ടാകും.

ഗതാഗതക്രമീകരണം

പ്രധാനമന്ത്രിയുടെ പത്തനംതിട്ട സന്ദർശനത്തോടനുബന്ധിച്ച് ഗതാഗതക്രമീകരണങ്ങൾ ഏർപ്പെടുത്തി. അടൂർ ഭാഗത്തുനിന്ന് ഓമല്ലൂർ വഴി പത്തനംതിട്ടയ്ക്കുവരുന്ന വാഹനങ്ങൾ സന്തോഷ് ജംഗ്ഷനിൽ ഇടതുതിരിഞ്ഞ് എ.ജി.ടി ഒാഡിറ്റോറിയം ജംഗ്ഷനിലെത്തി വലത്തേക്ക് പുന്നലത്തുപടി സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ വഴി ടൗണിൽ പ്രവേശിക്കണം.
പത്തനംതിട്ടയിൽ നിന്ന് അടൂരിന് പോകുന്ന ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും താഴെ വെട്ടിപ്രം, മേലേ വെട്ടിപ്രം ജംഗ്ഷനുകൾ കടന്ന് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിൽ എത്തി സ്റ്റേഡിയം ജംഗ്ഷനിലൂടെ പോകണം. പൂങ്കാവ് ഭാഗത്തേക്കുള്ള, ബസ് ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും കുമ്പഴ മല്ലശേരി ജംഗ്ഷനിലൂടെ പോകണം. ഏഴംകുളം ഭാഗത്തുനിന്ന് പത്തനംതിട്ടയിലേക്ക് എത്തുന്നവ വാഴമുട്ടം ജംഗ്ഷനിൽ ഇടത്തേക്ക് തിരിഞ്ഞ് ഓമല്ലൂർ വഴി സന്തോഷ് ജംഗ്ഷനിലെത്തി വീണ്ടും ഇടത്തേക്ക് തിരിഞ്ഞ് എ.ജി.ടി ഓഡിറ്റേറിയം ജംഗ്ഷനിൽ വലത്തേക്ക് കടന്ന് പുന്നലത്തുപടി സെന്റ് പീറ്റേഴ്‌സ് ജംഗ്ഷൻ വഴി ടൗണിലേക്ക് കടക്കണം.

നിരോധിച്ചു

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിലും പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലും ഡ്രോണുകൾ ഉൾപ്പടെയുള്ളവ പറത്തുന്നത് കർശനമായി നിരോധിച്ചതായി ജില്ലാ പൊലീസ് മേധാവി വി.അജിത് അറിയിച്ചു. ഇരുസ്റ്റേഡിയങ്ങളുടെയും 3 കിലോമീറ്റർ ദൂരപരിധിയിൽ ഡ്രോണുകൾ, വിദൂരനിയന്ത്രിത മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഏറോമോഡലുകൾ, പാരാഗ്‌ളൈഡറുകൾ, പാരാ മോട്ടറുകൾ, ഹാൻഡ് ഗ്‌ളൈഡറുകൾ, ഹോട് എയർ ബലൂണുകൾ, പട്ടങ്ങൾ എന്നിവ പറത്തുന്നതിനാണ് നിരോധനം. ഇന്ന് രാത്രി 10വരെ ഉത്തരവ് നിലനിൽക്കും.