പ്രമാടം : അന്യമായിക്കൊണ്ടിരിക്കുന്ന കാർഷിക പ്രതാപം വീണ്ടെടുക്കാൻ പ്രമാടം പഞ്ചായത്തിൽ കിഴങ്ങുഗ്രാമം പദ്ധതി തുടങ്ങി. കൃഷി വകുപ്പിന്റെ സഹകരണത്തോടെയാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയാണ് പദ്ധതിയിലൂടെ ഗുണഭോക്താക്കൾക്ക് സൗജന്യമായി നൽകുന്നത്. കൃഷിഭവൻ മുഖാന്തിരമാണ് വിതരണം. ഗ്രാമസഭയിൽ കിഴങ്ങുകൃഷി വികസനത്തിന് അപേക്ഷ നൽകിയവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്കാണ് വിത്തുകൾ നൽകുന്നത്.

ഒരുകാലത്ത് കിഴങ്ങുവർഗ വിളകളുടെ ഉല്പാദനത്തിലും വിതരണത്തിലും മുൻപന്തിയിൽ നിന്നിരുന്ന ഗ്രാമമാണ് പ്രമാടം. ഇവിടെ കൃഷി ചെയ്യുന്ന കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും ദൂര സ്ഥലങ്ങളിലും എത്തിച്ച് വിപണനം നടത്തിയിരുന്നു. എന്നാൽ കാലക്രമേണ പ്രമാടത്തിന്റെ കിഴങ്ങുവർഗ ഉല്പാദനം കുറയുകയും കർഷകർ ലാഭകരമായ മറ്റ് കൃഷികളിലേക്ക് മാറുകയും ചെയ്തു. കാട്ടുപന്നികളുടെ കടന്നുകയറ്റമാണ് കർഷകരെ കിഴങ്ങുവർഗ കൃഷിയിൽ നിന്ന് പ്രധാനമായും പിന്തിരിപ്പിച്ചത്. പന്നിക്കൂട്ടങ്ങൾ വ്യാപകമായാണ് കിഴങ്ങുവർഗ കൃഷികൾ ആക്രമിച്ച് നശിപ്പിച്ചുകൊണ്ടിരുന്നത്. കാർഷിക വിളകളുടെ വില വർദ്ധനവും നാടൻ ഉല്പന്നങ്ങളുടെ കുറവുമാണ് വീണ്ടും കിഴങ്ങുഗ്രാമം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാൻ പഞ്ചായത്തിനെ പ്രേരിപ്പിച്ചത്. കർഷകരിൽ നിന്നും പ്രത്യേകിച്ച് യുവാക്കളിൽ നിന്നും നല്ല പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതരും കൃഷി ഭവൻ അധികൃതരും പറഞ്ഞു.

കാട്ടുപന്നികൾ തലവേദന

കാർഷിക മേഖലയുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നത് കാട്ടുപന്നികളാണ്. പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളിലും കാട്ടുപന്നിശല്യമുണ്ട്. രാത്രിയിൽ കൂട്ടമായി എത്തുന്ന ഇവ വൻതോതിലാണ് കാർഷിക വിളകൾ നശിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ കപ്പകൃഷി ഉൾപ്പടെ നടത്താൻ കർഷകർ തയ്യാറാകുന്നില്ല. പന്നിയെ തുരത്താനുള്ള മാർഗങ്ങളൊന്നുംവിജയിക്കാതായി. പന്നിയെ വെടിവച്ചുകൊല്ലാനുള്ള പദ്ധതികൊണ്ടും പ്രയോജനമില്ല. കാടുവളർന്നുകിടക്കുന്ന ഭാഗങ്ങളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും തമ്പടിച്ചിരിക്കുകയാണ് കാട്ടുപന്നികൾ.