തിരുവല്ല : സൗഹൃദത്തിലായ യുവതിയുടെ നഗ്നവീഡിയോ പകർത്തിയശേഷം വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയും 30 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി 13 വർഷങ്ങൾക്കുശേഷം പൊലീസിന്റെ പിടിയിലായി. മലപ്പുറം മൂത്തേടം വില്ലേജിൽ തച്ചേടത്ത് വീട്ടിൽ സുരേഷ് കെ.നായർ (54) ആണ് പിടിയിലായത്. 2011ലാണ് കേസിനാസ്പദമായ സംഭവം. 2009 കാലഘട്ടത്തിൽ തിരുവല്ലയിലെ തോട്ടഭാഗത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിലെത്തിയ സുരേഷ്, അയൽവാസിയായ യുവതിയുമായി സൗഹൃദത്തിലാവുകയായിരുന്നു. ഭർത്താവ് വിദേശത്തുള്ള യുവതിയുമായി അടുപ്പത്തിലായ സുരേഷ് അവരറിയാതെ നഗ്നവീഡിയോ പകർത്തി. തുടർന്ന് പകർത്തിയ വീഡിയോ യുവതിക്ക് അയച്ചുകൊടുത്തു. ഈ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ വിവിധ സ്ഥലങ്ങളിലെത്തിച്ചു പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ ഭർത്താവ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതോടെ പ്രതി സുരേഷ് മുംബൈയിലെ വിവിധ സ്ഥലങ്ങളിൽ വ്യാജ മേൽവിലാസത്തിൽ ഒളിവിൽ പോയി. പഴയ കേസുകളുടെ അന്വേഷണം നടക്കുന്നതിനിടെ ഡിവൈ.എസ്.പി എസ്. അഷാദ്, സി.ഐ ബി. സുനിൽ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സുരേഷിനെ എറണാകുളത്ത് നിന്നും കണ്ടെത്തിയത്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.