robbery
വിരലടയാള വിദഗ്ദർ പരിശോധന നടത്തുന്നു

തിരുവല്ല : കാരയ്ക്കലിൽ അടച്ചിട്ടിരുന്ന വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് പവനോളം സ്വർണാഭരണങ്ങൾ കവർന്നു. വിദേശ മലയാളിയായ കാരയ്ക്കൽ കൂട്ടുമ്മേൽ വാഴപ്പറമ്പിൽ ജോൺ ചാണ്ടിയുടെ വീട്ടിലാണ് കവർച്ച നടന്നത്. ജോൺ ചാണ്ടിയും കുടുംബവും കുവൈറ്റിലാണ്. ചെടികൾ നനയ്ക്കുന്നതിനായി അടുത്ത ബന്ധുവായ സ്ത്രീ ഇന്നലെ രാവിലെ എത്തിയപ്പോഴാണ് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് പുളിക്കീഴ് പൊലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിലെ മൂന്നു മുറികളുടെയും അലമാരകൾ കുത്തിത്തുറന്ന് സാധനങ്ങൾ മുഴുവൻ വാരിവലിച്ചിട്ട നിലയിലാണ്. ഡിവൈ.എസ്.പി എസ് അഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷണം നടന്ന വീടിന്റെ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആളില്ലാതിരിക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായി ഡിവൈ.എസ്.പി പറഞ്ഞു.