പ്രമാടം : കൊടുംവേനലിൽ വെള്ളം തേടി വലയുകയാണ് പ്രമാടം നിവാസികൾ. ഉയർന്ന പ്രദേശങ്ങളിലുള്ളവർ താഴ്ന്ന പ്രദേശങ്ങളിൽ എത്തിയാണ് വെള്ളം ശേഖരിക്കുന്നത്. ജല അതോറിറ്റിയുടെ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി കുടുംബങ്ങൾ പഞ്ചായത്തിലുണ്ട്. എന്നാൽ വേനലിന്റെ കാഠിന്യം അനുസരിച്ച് പമ്പിംഗ് കാര്യക്ഷമമാക്കാത്തത് പ്രതിസന്ധികൾ രൂക്ഷമാക്കുന്നുണ്ട്. വേനലിന്റെ തുടക്കത്തിൽത്തന്നെ ഇത്തവണ കുടിവെള്ള ക്ഷാമവും തുടങ്ങിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം. 19 വാർഡുകളുള്ള പഞ്ചായത്തിൽ 35000ൽ കൂടുതൽ ജനസംഖ്യയുണ്ട്. അച്ചൻകോവിലാറ്റിലെ മറൂർ വെട്ടിക്കാലിൽ പടിയിലാണ് പഞ്ചായത്തിലെ പ്രധാന കുടിവെള്ള പദ്ധതിയുടെ പമ്പ് ഹൗസ്. എന്നാൽ ഇവിടെ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ഇപ്പോൾ ജനങ്ങൾക്ക് ആവശ്യാനുസരണം ലഭിക്കുന്നില്ല. മഴ സമയത്ത് പോലും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്ന മുണ്ടയ്ക്കാമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളും ഇവിടെയുണ്ട്.
മോട്ടോർ തകരാറും
പൈപ്പ് പൊട്ടലും
മറൂർ പമ്പ് ഹൗസിലെ മോട്ടോറുകൾ ഇടയ്ക്കിടെ തകരാറിലാകാറുണ്ട്. മൂന്ന് മോട്ടോറുകളുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് മിക്കപ്പോഴും പ്രവർത്തിക്കുന്നത്. ഇത് ഉപയോഗിച്ച് തുടർച്ചയായി പമ്പിംഗ് നടത്താറുണ്ടെങ്കിലും ഉയർന്ന പ്രദേശങ്ങളിൽ മിക്ക ദിവസങ്ങളിലും വെള്ളം കിട്ടില്ല. മുന്നറിയിപ്പുകളില്ലാതെ കുടിവെള്ളം ദിവസങ്ങളോളം മുടങ്ങാറുമുണ്ട്. കാലാകാലങ്ങളിൽ പമ്പ് ഹൗസിന്റെ വിപുലീകരണത്തിന് തുക അനുവദിക്കാറുണ്ടെങ്കിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് തുടർച്ചയായുള്ള തകരാറിന് കാരണം .പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാകുന്നുണ്ട്.