ചെങ്ങന്നൂർ: സമൂഹമാദ്ധ്യമങ്ങളിലൂടെ സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്ത് മുങ്ങിയ കേസിൽ യുവാവിനെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റു ചെയ്തു. ഇടുക്കി പീരുമേട് കൊക്കയാർ രംബ്ലി വടക്കേമലയിൽ തുണ്ടിയിൽ വീട്ടിൽ അജിത് ബിജു (29)ആണ് പിടിയിലായത്. ഇയാൾ ഇൻസ്റ്റഗ്രാം, റീൽസ്, ടിക് ടോക് എന്നിവ വഴി സ്ത്രീകളുമായി അടുപ്പമുണ്ടാക്കുകയും അവരെ വശീകരിച്ച് നഗ്‌നചിത്രങ്ങൾ എടുക്കുകയും അത് പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുന്നതുമാണ് ഇയാളുടെ രീതി. സമാന കേസിൽ മലപ്പുറത്ത് കരിപ്പൂർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന ഇയാൾ 2021ൽ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു. ചെങ്ങന്നൂർ വനിതാപൊലീസ് സ്‌റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. തന്റെ സ്വർണാഭരണവും ഒന്നര ലക്ഷം രൂപയും തട്ടിയെടുത്തെന്നായിരുന്നു പരാതി. എസ്പി ചൈത്ര രേസയുടെ നിർദേശാനുസരണം ഡി.വൈ.എസ്പി. കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ എസ്‌ഐ തോമസ്, എ.എസ്‌.ഐ രാജി ടി.കെ., പൊലീസുകാരായ ശിവകുമാർ, ബിനുമോൻ, ഷെഫീദ്, അരുൺകുമാർ, രാജേഷ്‌കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ മറ്റ് നിരവധി സ്ഥലങ്ങളിലും സ്ത്രീകളെ കബളിപ്പിച്ചതായി വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.