photo
സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാതെ പ്രധാനപ്പെട്ട റോഡുകൾ അടച്ചുപൂട്ടുന്ന നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയുടെ നടപടിയിൽ പ്രതിഷേധിച്ച് പൗരസമിതി പ്രവർത്തകർ ഇടപ്പള്ളികോട്ടയിലെ നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയുടെ ഓഫീസിൽ മുന്നിൽ നടത്തിയ പ്രതിഷേധം

കരുനാഗപ്പള്ളി: ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന റോഡുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ ബദൽ സംവിധാനം സജ്ജമാക്കണമെന്ന വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നാഷണൽ ഹൈവേ നിർമ്മാണ കമ്പനി നടത്തുന്ന നടപടിയിൽ കെ.എസ് പുരം പൗരസമിതി പ്രതിഷേധിച്ചു. മുന്നൊരുക്കങ്ങൾ നടത്താതെ ഏറ്റവും പ്രധാനപ്പെട്ട റോഡായ പുത്തൻ തെരുവ് - തുറയിൽ കടവ് റോഡ് പുത്തൻ തെരുവ് ജംഗ്ഷനിൽ അടച്ചതിനെ തുടർന്ന് സ്കൂൾ ബസുകളും സർവീസുകളും ബസുകളും ഉൾപ്പെടെ ഇതുവഴിയുള്ള എല്ലാ വാഹന ഗതാഗതങ്ങളും തടസപ്പെട്ട സാഹചര്യത്തിലാണ് പൗരസമിതി പ്രതിഷേധവുമായി രംഗത്തെത്തിയത്. പടിഞ്ഞാറൻ ഭാഗങ്ങളിലെ ജനങ്ങൾ കിലോമീറ്ററോളം ഇടവഴികളിലൂടെ സഞ്ചരിച്ച് വേണം ദേശീയപാതയിൽ പ്രവേശിക്കാൻ ജനങ്ങൾ വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് പൗരസമിതി ചൂണ്ടിക്കാട്ടി. നാഷണൽ ഹൈവേ നിർമ്മാണ കമ്പനിയുടെ എ.ജെ. എം.അനിൽകുമാറുമായി പൗരസമിതി പ്രവർത്തകർ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പുത്തൻതെരുവ് - തുറയിൽ കടവ് റോഡ് രണ്ടുദിവസത്തിനകം തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി പൗരസമിതി ഭാരവാഹികൾ അറിയിച്ചു. പൗരസമിതി പ്രസിഡന്റ് കെ.എസ് പുരം സുധീറിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ അഫ്സൽ കെ.എസ് പുരം, ഷാജി നീലികുളം, ലത്തീഫ്, രാജീവൻ, ബാബു തുടങ്ങിയവർ പങ്കെടുത്തു.