
കൊല്ലം: തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് നിബിൻ ഇസ്രയേലിൽ നിന്ന് അച്ഛനുമായി ഫോണിൽ സംസാരിച്ചത്. മിസൈൽ ആക്രമണത്തിന് കൃത്യം രണ്ടു മണിക്കൂർ മുമ്പ്. 'ഇവിടെ പ്രശ്നങ്ങളൊന്നുമില്ല പപ്പാ..." എന്ന നിബിന്റെ വാക്കുകളാണ് പിതാവ് ആന്റണി മാക്സ്‌വെല്ലിന്റെ
കാതിൽ ഇപ്പോഴും മുഴങ്ങുന്നത്.
ഇസ്രയേലിലെ യുദ്ധവാർത്തകൾ അറിയുമ്പോഴെല്ലാം ആന്റണി മാക്സ്‌വെൽ മകനെ വിളിക്കും. ഇടയ്ക്കിടെ നിബിൻ ഇങ്ങോട്ടും വിളിക്കും. അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാകണം ഒരു പ്രശ്നവുമില്ലെന്ന് അവൻ പറഞ്ഞിരുന്നത്. ഇന്നലെയും നിബിൻ വിളിച്ചു. '. ഇസ്രയേൽ ഡിഫൻസ്‌ഫോഴ്‌സ് ക്യാമ്പ് തൊട്ടടുത്തല്ലേ, അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ല"- എന്നാണ് അവസാനം പറഞ്ഞത്. ആന്റണിയുടെ ഫോണിലേക്ക് നിബിൻ വിളിക്കുമ്പോഴെല്ലാം അഞ്ചു വയസുകാരിയായ മകൾ ആമിയ ഓടിയെത്തും. അവസാനം വിളിക്കുമ്പോൾ അവൾ അടുത്തുണ്ടായിരുന്നില്ല.
നിബിന് മിസൈൽ ആക്രമണത്തിൽ പരിക്കേറ്റ വിവരം വൈകിട്ട് 4.30 ഓടെ സഹോദരൻ അറിയിച്ചു. അപ്പോൾ മുതൽ വാടി പനമൂട്ടിലെ നിബിന്റെ വീടായ കാർമൽ കോട്ടേജ് പ്രാർത്ഥനയിലായിരുന്നു. പക്ഷേ നിബിൻ യാത്രയായെന്ന വിവരം രാത്രി 12.45 ഓടെ കാർമ്മൽ കോട്ടേജിലെത്തി. നിബിന്റെ ഭാര്യ ഫിയോണ കുഴഞ്ഞുവീണു. അമ്മ റോസ് കരഞ്ഞു തളർന്ന് കിടപ്പാണ്.
ഐ.ടി.ഐ പഠനം കഴിഞ്ഞ പാറ്റ് നിബിന് നാട്ടിൽ ജോലിയൊന്നും ലഭിക്കാതിരുന്നതിനാൽ ലേബർ വിസയിൽ മസ്‌കറ്റിലേക്ക് പോയി. വിവാഹശേഷം ഷാർജയിൽ ജോലി ചെയ്യുമ്പോഴാണ് ഇസ്രയേലിൽ ജോലി ശരിയായത്. ഭാര്യയുടെ കുടുംബം വർഷങ്ങളായി ഇസ്രയേലിലാണ്. ഇവർ വഴിയാണ് ഇസ്രയേലിലെ ഫാമിൽ ജോലി ലഭിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഇസ്രയേലിൽ എത്തി.