കൊല്ലം: അദ്ധ്യാപകർക്കും ജീവനക്കാർക്കും കൃത്യമായ ശമ്പളം നൽകുന്നതിൽ പരാജയപ്പെട്ട സർക്കാരിനെതിരെ ജില്ലാ ട്രഷറികൾക്കു മുമ്പിൽ ഇന്ന് പ്രതിഷേധ ധർണ നടത്താൻ വൊക്കേഷണൽ ഹയർസെക്കൻഡറി നോൺ വൊക്കേഷണൽ ലക്ച്ചറേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ഒന്നാം തീയതി ബാങ്ക് അക്കൗണ്ടിൽ എത്തേണ്ട ശമ്പളം അനുവദിക്കാതിരിക്കുകയും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് സംഘടനകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായി 50,000 രൂപയായി പരിധി നിശ്ചയിക്കുകയും ചെയ്തു. ശമ്പളം ട്രഷറികളിൽ നേരിട്ട് എത്തി ചെക്ക് ഉപയോഗിച്ച് മാറണമെന്ന നിർദ്ദേശമാണ് ഇപ്പോൾ സർക്കാർ നൽകിയിട്ടുള്ളത്. ഭൂരിഭാഗം ജീവനക്കാർക്കും അദ്ധ്യാപകർക്കും ട്രഷറി അക്കൗണ്ട് ഉണ്ടെങ്കിലും ചെക്ക് കൈവശമില്ലാത്തതിനാൽ 50,000 രൂപ എടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാരുടെ സറണ്ടർ ആനുകൂല്യങ്ങൾ നിഷേധിക്കുകയും ശമ്പള പരിഷ്കരണ കുടിശിക തടഞ്ഞു വയ്ക്കുകയും 2021 മുതലുള്ള ഡി.എ കുടിശ്ശിക അനുവദിക്കാതിരിക്കുകയും ചെയ്തിരിക്കുകയാണ്. സർക്കാരിന്റെ ധൂർത്തിന് പണം കണ്ടെത്തുകയും ജീവനക്കാരെ വഴിയാധാരമാക്കുകയും ചെയ്യുന്ന സർക്കാരിനെതിരെ ശക്തമായ സമരം നടത്തുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, സംസ്ഥാന പ്രസിഡന്റ് പി.ടി.ശ്രീകുമാർ, ചെയർമാൻ ഷാജി പാരിപ്പള്ളി എന്നിവർ അറിയിച്ചു.