അഞ്ചാലുംമൂട്: ബൈപ്പാസ് ആറ് വരിയാക്കുന്നതിന്റെ ഭാഗമായി പാലത്തിന് പില്ലർ നിർമ്മിച്ചതോടെ, ഒറ്റക്കൽ ജംഗഷ്‌നിൽ സിഗ്നലുകൾ പ്രവർത്തിക്കാത്തത് ഗതാഗതക്കുരുക്കും അപകട സാദ്ധ്യതയും വർദ്ധിപ്പിക്കുന്നു.
ബൈപ്പാസിലെ അപകട സാദ്ധ്യതയേറിയ മേഖലകളിലൊന്നാണ് ഒറ്റക്കൽ ജംഗ്ഷൻ. നാല് സിഗ്നലുകളാണ് ഇവിടെ സ്ഥാപിച്ചിരുന്നത്. ഇടക്കാലത്ത് രാത്രിയിൽ സിഗ്നലുകൾ പൊടുന്നനെ ഓഫാകുമായിരുന്നു. ഇത് അപകടങ്ങൾ ഉണ്ടാക്കിയതിനാൽ പൊലീസ് ഇടപെട്ട് സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം 24 മണിക്കൂറാക്കി. രണ്ട് ദിവസം മുൻപാണ് ഇവ പ്രവർത്തിക്കാതായത്. ഇതിനാൽ നാല് ദിശയിൽ നിന്നും വാഹനങ്ങൾ ബൈപ്പാസിലേക്കെത്തുകയും കൂട്ടി ഇടിക്കുകയും പതിവായിരുന്നു.
ആദ്യ രണ്ട് ദിവസങ്ങളിൽ നിർമ്മാണ കമ്പനിയിലെ തൊഴിലാളികൾ ഗതാഗതം നിയന്ത്രിച്ചെങ്കിലും പിന്നീട് അവരെ കണ്ടില്ല. രാവിലെയും വൈകിട്ടും രാത്രിയിലുമാണ് ഒറ്റക്കൽ ജംഗ്ഷനിൽ ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. കല്ലുംതാഴത്ത് നിന്ന് കാവനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കാവനാട് നിന്ന് മേവറത്തേക്ക് പോകുന്ന വാഹനങ്ങളും അമിതവേഗത്തിലാണ് ഒറ്റക്കൽ ഭാഗത്തേക്ക് എത്തുന്നത്. ഈ സമയം അഞ്ചാലുംമൂട് നിന്ന് കൊല്ലത്തേക്കുള്ളതും കൊല്ലത്ത് നിന്ന് കുണ്ടറ, അഷ്ടമുടി, പെരുമൺ, പ്രാക്കുളം എന്നിവിടങ്ങളിലേക്കുമുള്ള വാഹനങ്ങൾ ഒറ്റക്കൽ സിഗ്നൽ ജംഗ്ഷനിലെത്തും. ഈ വാഹനങ്ങൾ തമ്മിൽ പലപ്പോഴും കൂട്ടിയിടിക്കുന്ന അവസ്ഥയുണ്ടാവും.
രാത്രിയിൽ ഒരു രക്ഷയുമില്ല!
ജീവൻ പണയം വച്ചാണ് കാൽനട യാത്രികർ മറുവശത്ത് എത്തുന്നത്. മതിയായ വെളിച്ചമില്ലാത്തതിനാൽ രാത്രിയിൽ വലിയ ബുദ്ധിമുട്ടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചാലുംമൂട്ടിൽ നിന്ന് വന്ന ബൈക്കും കാവനാട് ഭാഗത്ത് നിന്ന് അമിത വേഗത്തിലെത്തിയ കാറും കൂട്ടിയിടിച്ചെങ്കിലും ആർക്കും പരിക്കുണ്ടായില്ല. സ്‌കൂൾ ബസുകൾ ഒറ്റക്കൽ ജംഗ്ഷനിൽ കൂടി സഞ്ചരിക്കേണ്ടി വരുന്നത് രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഡിവിഷൻ കൗൺസിലറും പൊലീസും ഉൾപ്പെടെ ഇടപെട്ടിട്ടും നിർമ്മാണ കമ്പനി അധികൃതർ ആവശ്യം പരിഗണിക്കുന്നില്ല.