
കൊല്ലം: സ്വർണ ചേന വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കൊല്ലം തേവലക്കര കരീച്ചികിഴക്കതിൽ രേഷ്മയാണ് (25) കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്.
തൊടിയൂർ സ്വദേശിയായ അമ്പിളിയെയും ഇവരുടെ ബന്ധുക്കളായ ഗീത, രോഹിണി എന്നിവരെയുമാണ് രേഷ്മ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയത്. താലിപൂജ നടത്തിയാൽ സ്വർണ ചേന ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലപ്പോഴായി 32 ലക്ഷം രൂപയും 60.5 പവൻ സ്വർണ്വുമാണ് യുവതി തട്ടിയെടുത്തത്.
2023 ഫെബ്രുവരി മുതൽ പല തവണകളായി താലിപൂജയ്ക്കെന്ന വ്യാജേന പണവും സ്വർണവും കൈപ്പറ്റിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും സ്വർണ ചേന ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞത്.
തുടർന്ന് അമ്പിളി കരുനാഗപ്പളളി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പൊലീസ് ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തട്ടിപ്പ് നടത്താൻ രേഷ്മയെ സഹായിച്ചവർക്കായി തെരച്ചിൽ ആരംഭിച്ചു.
കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ കലാധരൻപിള്ള, ഷാജിമോൻ, എസ്.സി.പി.ഒമാരായ ഹാഷിം, രാജീവ്, സി.പി.ഒ ഷാലു എന്നിരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.