കൊല്ലം :പുനലൂർ തിങ്കൾ കരിയ്ക്കൻ വില്ലേജിൽ, നെല്ലിമൂട് മുറിയിൽ മന്നാർ ഭവനിൽ സുധാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതേവിട്ടു.

2021 ജനുവരി 8നാണ് സംഭവം. വെട്ടിപ്പുഴ പാലത്തിന് സമീപത്ത് താമസിക്കുന്ന ലാലു ബാബു സുധാകരനെ മ‌ർദ്ദിച്ച് സാരമായ പരിക്കേൽപ്പിച്ചതിനെ തുട‌ർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. എന്നാൽ മെഡിക്കൽ കോളേജിൽ വച്ച് സുധാകരൻ മരണപ്പെട്ടു. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്‌ടർമാരെയും കൃത്യം കണ്ട സാക്ഷികളെയും അടക്കം 13 പേരെ കോടതിയിൽ വരുത്തി തെളിവ് രേഖപ്പെടുത്തി.

പ്രതിക്ക് സ്വന്തമായി വക്കീലിനെ ഏർപ്പാടാക്കാൻ ശേഷിയില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ജില്ലാ ലീഗൽ എയ്‌ഡ് ഡിഫൻസ് സംവിധാനത്തിന്റെ സേവനം നൽകി. പ്രതിക്കുവേണ്ടി കൊല്ലം ജില്ലാ ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസൽ അഡ്വ. ജയൻ എസ്. ജില്ലാരിയോസ്, കടയ്ക്കൽ സെബി എസ്. രാജ് എന്നിവരും ഹാജരായി.

കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ പ്രതി ജോലി സംബന്ധമായി പുനലൂരിൽ താമസമാക്കിയതായിരുന്നു. പൊലീസ്കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കൊല്ലം ജില്ലാ അഡിഷണൽ ജഡ്‌ജി ഉഷാനായർ അംഗീകരിക്കുകയായിരുന്നു.