ch
ആറാട്ടുപുഴ പൂരപ്പാടത്ത് നടന്ന തേവർ പന്തലുകളുടെ കാൽനാട്ട്.


ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് നെടുനായകത്വം വഹിക്കുന്ന തൃപ്രയാർ തേവർക്ക് നിൽക്കാനായി സമീപം ഉയർത്തുന്ന തേവർ പന്തലിനും ആറാട്ടുപുഴ ക്ഷേത്ര പത്തായപ്പുരയ്ക്ക് സമീപം ഒരുക്കുന്ന തേവർ സ്വീകരണ പന്തലിനും കാൽനാട്ടി. ക്ഷേത്രം മേൽശാന്തി കൂറ്റമ്പിള്ളി പത്മനാഭൻ നമ്പൂതിരി ഭൂമിപൂജ നടത്തി മാവിലകൾ ചാർത്തിയ കവുങ്ങ് നാട്ടി. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, പെരുവനം കുട്ടൻ മാരാർ, സതീശൻ മാരാർ, കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്ത, പെരുവനം ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് രാജീവ് മേനോൻ, ദേവസംഗമ സമിതി പ്രസിഡന്റ് എ.എ. കുമാരൻ, പെരുവനം -ആറാട്ടുപുഴ പൂരം കൾച്ചറൽ ആൻഡ് ഹെറിറ്റേജ് ട്രസ്റ്റ് ചെയർമാൻ എ. ഉണ്ണിക്കൃഷ്ണൻ, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ, വാർഡ് അംഗം കെ. രവീന്ദ്രനാഥ് എന്നിവർ ചേർന്നാണ് കാൽ നാട്ടിയത്. പൂരം കൊടിയേറ്റം 17നും തിരുവാതിര വിളക്ക് 19ന് വെളുപ്പിനും പെരുവനം പൂരം 20നും ആറാട്ടുപുഴ തറയ്ക്കൽ പൂരം 22നും ആറാട്ടുപുഴ പൂരം 23നുമാണ് ആഘോഷിക്കുക.