കല്ലേറ്റുംകര: തിരഞ്ഞെടുക്കപ്പെട്ടാൽ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വികസനത്തിന് പ്രാമുഖ്യം നൽകുമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.എസ്. സുനിൽകുമാർ. ഇരിങ്ങാലക്കുട മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യ പരിഗണന റെയിൽവേ സ്റ്റേഷന്റെ വികസനത്തിന് നൽകും. പ്രചാരണപ്രവർത്തനങ്ങൾ സ്റ്റേഷനിൽ നിന്ന് തന്നെ ആരംഭിച്ചത് അതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞതിനാലാണ്. കേന്ദ്ര അവഗണന കാലങ്ങളായുള്ള വിഷയമാണ്. നമ്മൾ പ്രവർത്തിച്ചിട്ട് തരുന്നില്ലെങ്കിൽ വിഷയങ്ങൾ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനാകും. ഏറ്റവും ഒടുവിൽ കേരളത്തിന്റെ ധനകാര്യത്തിന്റെ കാര്യത്തിൽ സുപ്രീംകോടതി വരെ ഇടപെടേണ്ടി വന്നു. നിരന്തരമായ ഇടപെടലുകളിലൂടെ ആവശ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുമെന്നും സുനിൽകുമാർ പറഞ്ഞു. രാവിലെ എഴരയോടെ മണ്ഡലത്തിലെ എൽ.ഡി.എഫ് നേതാക്കളോടും ജനപ്രതിനിധികളോടുമൊപ്പം സ്റ്റേഷനിലെത്തിയ സ്ഥാനാർത്ഥി വിദ്യാർത്ഥികളും സ്ത്രീകളുമടക്കമുള്ള യാത്രക്കാരോട് കുശലം പറഞ്ഞും വോട്ട് അഭ്യർത്ഥിച്ചും റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ഭാരവാഹികളിൽ നിന്നും സ്റ്റേഷൻ അധികൃതരിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞുമാണ് മടങ്ങിയത്.